ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടർന്ന് ഒൻപത് ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്ത് സിബിസിഐ. വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് ഫ്രാൻസിസ് മാർപാപ്പയ്ക്കായി പ്രാർഥിക്കണമെന്നാണ് ആഹ്വാനം.
നാളെയോ ഏറ്റവും അടുത്ത ദിവസമോ വിശുദ്ധ കുർബാനയിൽ പങ്കെടുക്കണം. സംസ്കാര ദിനവും പ്രത്യേക പ്രാർഥനകൾ പള്ളികളിൽ നടത്തണം. സംസ്കാര ശുശ്രൂഷകൾ നടക്കുന്ന ദിവസം ആദരസൂചകമായി രാജ്യത്തെ കത്തോലിക്ക സ്ഥാപനങ്ങൾ ഒരു ദിവസം അടച്ചിടാനും സിബിസിഐ അഭ്യർഥിച്ചു.
ALSO READ: ഇന്ത്യാ രാജ്യത്തിനുള്ളതിൻ്റെ പങ്കിൽ കേരളത്തിനും അവകാശമുണ്ട്: മുഖ്യമന്ത്രി
ഇന്ത്യൻ സമയം ഇന്ന് രാവിലെ 11.05നാണ് മാർപാപ്പ കാലം ചെയ്തത്. ന്യുമോണിയ ബാധയെ തുടർന്നുള്ള ചികിത്സയ്കക്ക് ശേഷം അടുത്തിടെയാണ് അദ്ദേഹം ആശുപത്രിയിൽ നിന്നും തിരികെ വസതിയിലേക്ക് എത്തിയത്. ഇന്നലെ ഈസ്റ്റർ പ്രാർഥനകളിൽ അടക്കം പങ്കെടുത്ത് ജനങ്ങളെ അഭിസംബോധന ചെയ്തതിന് പിന്നാലെ വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിൻ്റെ വിയോഗം.
2013 മാർച്ച് 13നാണ് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. കത്തോലിക്കാ സഭയുടെ 266–ാമത്തെ മാർപാപ്പയും ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമാണ് അദ്ദേഹം. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ഭീകരതയും അഭയാർഥി പ്രശ്നവും മുതൽ ആഗോളതാപനം വരെയുള്ള കാര്യങ്ങളിൽ വ്യക്തമായ നിലപാടുള്ള വ്യക്തിത്വമായിരുന്നു.
അഭയാർഥികളോടു മുഖം തിരിക്കാനുള്ള യൂറോപ്പിന്റെ പ്രവണതയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം. ബാലപീഡനത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. ബാലപീഡനം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ട വൈദികർക്കും മെത്രാന്മാർക്കുമെതിരെ അച്ചടക്ക നടപടികൾ സ്വീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

