
വലിയ മാറ്റങ്ങൾക്കാണ് കഴിഞ്ഞ 9 വർഷങ്ങളിൽ കേരളം സാക്ഷ്യം വഹിച്ചതെന്നും എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന ചൊല്ല് അന്വർത്ഥമായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് റാലി എറണാകുളം ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്‍റെ ഭാവി കണ്ടുകൊണ്ടുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ ഇടത് സർക്കാരിനായി. ഏത് നാടിന്‍റെയും പുരോഗതിക്ക് ജനങ്ങളോട് താല്പര്യമുള്ള സർക്കാർ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെയൊന്നും നടക്കില്ല എന്ന് ജനങ്ങൾ ശപിച്ച് കഴിഞ്ഞിരുന്ന കാലമായിരുന്നു 2016 ന് മുൻപെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റോഡിന് വീതി വേണ്ടെന്ന് ഉപദേശിച്ച ചില പണ്ഡിതന്മാർ കേരളത്തിലുണ്ടായിരുന്നു. യു ഡി എഫ് സർക്കാർ ഈ പണ്ഡിതന്മാരുടെ വാക്ക് കേട്ട് ദേശീയപാത വികസനം അട്ടിമറിച്ചു. എന്നാൽ എൽ ഡി എഫ് സർക്കാർ വന്നത് കൊണ്ട് ദേശീയ പാത വികസനം സാധ്യമായെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം ഏറ്റെടുക്കാൻ 5600 കോടി കേരളം പിഴയൊടുക്കേണ്ടി വന്നു. യുഡിഎഫിന്‍റെ കെടുകാര്യസ്ഥതയ്ക്കുള്ള പിഴയായിരുന്നു അത്.
കേരളത്തിന്‍റെ ഖജനാവ് മാത്രം ഉപയോഗിച്ചു കൊണ്ടല്ല ഈ മാറ്റം. കിഫ്ബിയിലൂടെ ധന സ്രോതസ്സ് കണ്ടെത്തി. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും കിഫ്ബിയുടെ സാക്ഷ്യപത്രങ്ങൾ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഈ മാറ്റങ്ങൾ ജനങ്ങൾ അറിയരുതെന്ന് ആഗ്രഹിക്കുന്ന ശക്തികൾ നാട്ടിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചിലർ സ്കൂളിൽ പോകാതെ തെരുവിൽ അലയുന്നുണ്ട്. ഇത് കേരളത്തിന് ഭാവിയിൽ ദോഷമാകും. അതിഥി തൊഴിലാളികളുടെ മക്കൾ സ്കൂളിൽ പോകുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് പ്രത്യേക രജിസ്റ്റർ തയ്യാറാക്കണം. ഓരോ പ്രദേശത്തെയും ജനപ്രതിനിധികളും സ്കൂൾ അധികൃതരും അധ്യാപകരും അതിനായി സഹകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here