പിണറായിയെ താഴെയിറക്കാൻ നടന്ന നാലാമത്തെയാളും അട്ടത്തായി; കോൺഗ്രസ് ഒരു വിസ്മയം തന്നെ!

Congress

ഇത്രത്തോളം ആഘോഷമാക്കിയ ഒരു കെപിസിസി അധ്യക്ഷന്‍റെ സ്ഥാനലബ്ധി വേറെ ഏതുണ്ട്? 2021ൽ സുധാരേട്ടൻ കെപിസിസി അധ്യക്ഷനായെന്ന വാർത്ത കോൺഗ്രസിനുള്ളിൽ ഉണ്ടാക്കിയ ഓളം ഓർമയില്ലേ. സ്ഥാനമേറ്റെടുക്കാൻ സുധാകരൻ കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒരു വരവ് വന്നു, വഴിനീളെ താലപ്പൊലി, ശ്ശെ സ്വീകരണം, വടക്ക്ന്ന് തെക്ക് വരെ ലൈവോട് ലൈവ്. വഴിനീളെ ഫ്ലെക്സ്. അതാ ഫണ്ണ്, ഗർർർർ എന്ന ഗർജനത്തോടെ സുധാകരന്‍റെ ഫോട്ടോയോടൊപ്പം സിംഹങ്ങൾ അണിനിരന്നു. ഇന്ദിരാഭവനിലേക്കുള്ള വരവൊക്കെ എന്തൊരു ഇതായിരുന്നു.പിണറായിയെ താഴെയിറക്കിയിട്ടേ ഇനി വിശ്രമമുള്ളൂവെന്ന് സുധാകരേട്ടന്‍റെ പ്രഖ്യാപനം, അല്ല പ്രതിജ്ഞ. കോൺഗ്രസുകാര് ശരിക്കും ഹർഷപുളകിതരായ നിമിഷങ്ങൾ, ഒടുവിൽ എന്തായി, പവനായി ശവമായി.

പിണറായിയെ താഴെയിറക്കാൻ വന്ന നാലാമത്തെ കോൺഗ്രസ് പ്രസിഡന്‍റാണ് അട്ടത്താകുന്നത്. 2016ൽ പിണറായി കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വരുമ്പോൾ കോൺഗ്രസിലെ ആദർശത്തിന്‍റെ പ്രതിരൂപമായിരുന്ന വി എം സുധീരനായിരുന്നു പ്രസിഡന്‍റ്. പാർടിയിൽ പിന്നിൽനിന്നുള്ള കുത്ത് സഹിച്ച് തുടരുമ്പോഴും ഒരു ആവശ്യവുമില്ലാതെ പിണറായിയുടെ രാജി ആവശ്യപ്പെടുന്നത് സുധീരന് ഒരു ഹോബിയായിരുന്നു. ഒടുവിൽ 2018ൽ കോൺഗ്രസുകാരെയെല്ലാം ഞെട്ടിച്ച് ഇന്ദിരാഭവനിൽ വാർത്താസമ്മേളനം വിളിച്ച് രാജിപ്രഖ്യാപനം നടത്തുകയായിരുന്നു സുധീരൻ.

സുധീരൻ പോയതോടെ ഗ്രൂപ്പ് വീതംവെപ്പ് പോലെ ഹസൻജി ആ സ്ഥാനത്തെത്തി. താൽക്കാലിക പ്രസിഡന്‍റായതിനാൽ, ഐ ഗ്രൂപ്പ് അതിൽ കണ്ണുവെച്ചില്ല. അങ്ങനെ എ ഗ്രൂപ്പുകാരനായ ഹസൻ കെപിസിസി അധ്യക്ഷനായി. വിഭാഗീയതുടെ ലാഞ്ചന പോലുമില്ലാതെ പാർട്ടിയെ നയിക്കുമെന്നൊക്കെ ഹസൻ പറഞ്ഞെങ്കിലും, മറ്റ് പാർട്ടി നേതാക്കളൊന്നും, ഹസനെ കാര്യമായി മൈൻഡ് ചെയ്തില്ലെന്നതാണ് വാസ്തവം. സുധീരനെ പോലെ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കുമെന്ന പ്രഖ്യാപനമൊക്കെ നടത്തിയെങ്കിലും ഹസൻ പറഞ്ഞത്, കോൺഗ്രസുകാര് പോലും തമാശയായാണ് കണ്ടത്. ഒടുവിൽ ഒരു വിലയുമില്ലാതെ ഒരു വർഷമായപ്പോഴേക്കും ആ താൽക്കാലിക അധ്യക്ഷനെ മാറ്റി, മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി അധ്യക്ഷനാക്കി ഹൈക്കമാൻഡ് തീരുമാനം വന്നു.

2019ൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ വിജയം നേടിയെങ്കിലും, മുല്ലപ്പള്ളിയെയും പിന്നിൽനിന്നു കുത്താൻ മറ്റുനേതാക്കൾക്ക് ഒരു മടിയുമില്ലായിരുന്നു. ഇടയ്ക്ക് പിണറായിയെ താഴെയിറക്കുമെന്ന് പ്രസംഗിച്ചുനടന്നെങ്കിലും, കോൺഗ്രസുകാർക്കിടയിൽപോലും ഒരു ഓളമുണ്ടാക്കാൻ കഴിഞ്ഞില്ല. ഒടുവിൽ 2021ൽ പിണറായി സർക്കാർ തുടർഭരണം നേടിയതോടെ, മുല്ലപ്പള്ളിക്ക് നിൽക്കക്കള്ളിയില്ലാതെയായി. അതിനിടെ സതീശനെയും മറ്റും കൂട്ടുപിടിച്ച് കേരളത്തിലെ കോൺഗ്രസിൽ കെ സി വേണുഗോപാൽ പിടിമുറുക്കി. അങ്ങനെ, മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും വെട്ടി, പകരം സുധാകരനെയും, വി.ഡി സതീശനെയും കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷനേതാവുമാക്കി പ്രതിഷ്ഠിച്ചു. പിണറായിയെ എതിർക്കാൻ ഒരു പടക്കുതിരയെ കൊണ്ടുവരുന്നുവെന്ന മട്ടിലുള്ള ഫ്ലെക്സുകളും സോഷ്യൽമീഡിയ പോസ്റ്റുകളും നിറഞ്ഞു.

സെമി കേഡർ എന്നൊക്കെ പറഞ്ഞ് എന്തൊരു വരവായിരുന്നു സുധാകരന്‍റേത്. കെ.എസ്.യുവിലെയും, യൂത്ത് കോൺഗ്രസിലെയും അക്രമികൾക്ക് താങ്ങുംതണലുമായി. വിമാനത്തിൽവെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചവരെയും, എകെജി സെന്‍ററിന് ബോംബെറിഞ്ഞവരെയും, ധീരജ് രാജേന്ദ്രൻ എന്ന വിദ്യാർഥിയെ കുത്തിക്കൊന്ന കാപാലികരെയും സുധാകരൻ ചേർത്തുപിടിച്ചു. ഇതിനെല്ലാം പുറമെ ഇവിടുത്തെ വലതുപക്ഷമാധ്യമങ്ങൾ അരയുംതലയും മുറുക്കി, സുധാകരനൊപ്പം കൂടി, പിണറായി വിജയൻ ഇനി എന്തുചെയ്യു മല്ലയ്യ എന്ന ലൈനിൽ വാർത്തകളുടെ പൊടിപൂരം.

എന്നാൽ ഇന്ദിരാഭവനിൽ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് തുടങ്ങിയ സതീശൻ തന്നെ സുധാകരനെ വെട്ടാൻ വാളുമായി ഇറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പലപ്പോഴും ഇവരുടെ, ചക്കളത്തിപ്പോര് പരസ്യമായി. വാർത്താസമ്മേളനത്തിൽ സതീശനെ കാത്തിരുന്ന് മടുത്ത സുധാകരൻ വിളിച്ച തെറി. അതിനിടെ ഒരുവശത്ത് സുധാകരന് സുഖമില്ലായെന്ന നരേറ്റീവ് സൃഷ്ടിക്കാൻ സതീശൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചുകൊണ്ടേയിരുന്നു.നേതൃമാറ്റ വാർത്തകൾ സജീവമായപ്പോൾ അതിലുള്ള അതൃപ്തിയും സുധാകരൻ പരസ്യമാക്കി. അങ്ങനെ സ്ഥാനത്തുനിന്ന് മാറാൻ തയ്യാറല്ലെന്നും സുധാകരൻ വെല്ലുവിളിച്ചു. എന്നാൽ അതിനൊന്നും വല്യ ആയുസുണ്ടായിരുന്നില്ല. പിണറായിയെ താഴെയിറക്കാതെ വിശ്രമമില്ലെന്ന് പ്രഖ്യാപിച്ചുനടന്ന സുധാകരൻ വെറും സിമ്മമായി മാറി. പിണറായിയുടെ ഭരണകാലത്ത് പടിയിറങ്ങുന്ന നാലാമത്തെ കെപിസിസി പ്രസിഡന്‍റ് എന്ന നേട്ടവും കൈവരിച്ചാണ് സുധാകരേട്ടൻ കണ്ണൂരിലേക്ക് വണ്ടികയറുന്നത്.

പിണറായിയെ താഴെയിറക്കുന്ന കാര്യത്തിൽ കൂട്ടത്തിലൊന്ന് കൂടി പറഞ്ഞ് അവസാനിപ്പിക്കാം. മലയാളത്തിലെ പത്രമുത്തശ്ശിയ്ക്കുവേണ്ടി തൂലിക ചലിപ്പിക്കുന്ന ഒരു പത്രക്കാരനും നടത്തിയിരുന്നു ഏതാണ്ട് ഇതേപോലെ ഒരു പ്രഖ്യാപനം. 2021ലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായിരുന്നു സംഭവം. ഒരു ഫേസ്ബുക്ക് പോസ്റ്റിനടിയിൽ എപ്പോഴാ കൊച്ചിക്ക് എന്ന് ഒരാളുടെ കമന്‍റിന് മറുപടിയായി ജാവേദ് പർവേശ് എഴുതിയത് ഇങ്ങനെ ‘വിജയൻ പടിയിറങ്ങും ദിനം’. അതായത് പിണറായി താഴെയിറങ്ങിയിട്ടേ ഇനി കൊച്ചീൽ കാലുകുത്തുവെന്നായിരുന്നു ഇദ്ദേഹം ഫേസ്ബുക്കിൽ ഗീർവാണം മുഴക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News