ഇടുക്കി ഉടുമ്പൻചോലയിൽ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മരിച്ച സോൾരാജിന്‍റെ സഹോദരിയുടെ ഭർത്താവ് പി നാഗരാജാണ് കൊല നടത്തിയത്. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉടുമ്പൻചോല കാരിത്തോട്ടിലെ വീട്ടിൽ തിങ്കളാഴ്ച രാവിലെയാണ് മുപ്പതുകാരനായ സോൾവ് രാജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നു. പ്രാഥമികമായി കൊലപാതകം എന്ന് നിഗമനത്തിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇടുക്കി എസ്പിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്‍റെയും ഉടുമ്പൻചോല, നെടുങ്കണ്ടം എസ് എച്ച് ഒ മാരായ പി ഡി അനൂപ്മോൻ ,ജർലിൻ വി സ്കറിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തതിൽ നിന്നാണ് നാഗരാജനെ സംശയം തോന്നി കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന സോൾരാജിനെ പിച്ചാത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം ദിവസം മരിച്ച സോൾരാജിന്‍റെ മാതാപിതാക്കളായ ശംങ്കിലി മുത്തു, ശാന്ത എന്നിവരെ ഇയാൾ വീട്ടിൽ നിന്നും ഇറക്കി വിട്ടിരുന്നു. മദ്യലഹരിയിൽ കുടുംബത്തിൽ കലഹമുണ്ടാക്കുകയും ചെയ്തു. ഇതാണ് പ്രകോപന കാരണം എന്നാണ് നാഗരാജ പൊലീസിനോട് പറഞ്ഞത്.
കൃത്യം നടത്തിയതിനു ശേഷം കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി അടുത്തുള്ള ഏലത്തോട്ടത്തിലും പിറ്റേന്ന് അടുത്തുള്ള തോട്ടിലും ഉപേക്ഷിച്ചു. പ്രതിയെ സ്ഥലത്ത് എത്തിച്ച് നടത്തിയ പരിശോധനയിൽ തോട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തു. ഫയർഫോഴ്സിന്‍റെ സഹായത്തോടു കൂടിയാണ് തോട്ടിൽ നിന്നും കത്തി കണ്ടെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

