കാൺപുർ: യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊന്ന് ശരീരഭാഗങ്ങൾ വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഉത്തർപ്രദേശിലെ സംഭാലിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കാമുകനുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് യുവതി കൃത്യം ചെയ്തത്. കൊല നടത്തിയ ശേഷം ഇരുവരും ചേർന്ന് യുവാവിന്‍റെ ശരീരഭാഗങ്ങൾ കീറിമുറിക്കുകയും വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയുമായിരുന്നു.
ഉത്തർപ്രദേശിലെ ചണ്ടോസിയിൽ ഡിസംബർ 15ന് പ്ലാസ്റ്റിക് കവറിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയ നാട്ടുകാർ പൊലീസിൽ അറിയിക്കുന്നതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നത്. ശരീരഭാഗങ്ങൾ പരിശോധിച്ച പൊലീസ്, കൈയിൽ രാഹുൽ എന്ന് പച്ചകുത്തിയിരിക്കുന്നത് ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, സംഭാൽ സ്വദേശിയായ രാഹുൽ എന്ന നാൽപ്പതുകാരന്‍റെ ശരീരാവശിഷ്ടങ്ങളാണെന്ന് വ്യക്തമായത്. ഇയാൾ ചണ്ടോസിയിലെ ഒരു ഷൂ വ്യാപാരിയാണെന്നും കണ്ടെത്തി.
തലയും കൈകാലുകളും കൈപ്പത്തിയുമെല്ലാം അറുത്തെടുത്ത്, വെവ്വേറെ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായി തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.
അതിനിടെ രാഹുലിന്‍റെ ഭാര്യ റൂബി, ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നതായും വ്യക്തമായി. ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിന് ആഴ്ചകൾക്ക് മുമ്പ്, നവംബർ 18നാണ് റൂബി പരാതി നൽകിയത്.
റൂബിയെ വിളിച്ചുവരുത്തി മൊഴി എടുത്തപ്പോൾ പരസ്പരവിരുദ്ധമായ മറുപിയാണ് നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്. കാമുകനായ ഗൌരവിനൊപ്പം ചേർന്ന് രാഹുലിനെ കൊലപ്പെടുത്തിയെന്നും, അതിനുശേഷം ശരീരഭാഗങ്ങൾ മുറിച്ചെടുത്ത്, വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചതാണെന്നും റൂബി പൊലീസിനോട് പറഞ്ഞു.
15 വർഷം മുമ്പായിരുന്നു രാഹുലിന്‍റെയും റൂബിയുടെയും വിവാഹം നടന്നത്. ഇവർക്ക്12 വയസുള്ള ഒരു മകനും 10 വയസുള്ള ഒരു മകളും ഉണ്ട്. അച്ഛനും അമ്മയും തമ്മിൽ പതിവായി വഴക്ക് ഉണ്ടാകാറുണ്ടെന്ന മകളുടെ മൊഴിയും കേസ് അന്വേഷണത്തിൽ നിർണായകമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

