കൊടുംവേനലിൽ ആവശ്യത്തിന് വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ മംഗളൂരുവിലെ കാവൂരിൽ ചില വീടുകളിലെ കിണറുകളിൽ നിന്ന് ലഭിച്ചത് വെള്ളമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഡീസലിനോട് സാമ്യമുള്ള ഒരു ദ്രാവകമെന്ന തരത്തിലുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. കാവൂരിലെ മൂന്ന് വീടുകളിലെ കിണറുകളിലാണ് ഈ വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തത്. വെള്ളത്തിന്റെ മുകളിലായി കട്ടിയുള്ള എണ്ണപ്പാളി രൂപപ്പെട്ടതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. അടുത്തെത്തി പരിശോധിച്ചപ്പോഴാണ് ഡീസലിനോട് സാമ്യമുള്ള ഗന്ധവും എണ്ണമയമുള്ള സ്വഭാവവും കണ്ടെത്തിയത്.
പ്രദേശവാസികൾ പറയുന്നതനുസരിച്ച്, വെള്ളത്തിൽ കൈ മുക്കിയാൽ ഒട്ടിപിടിക്കുന്ന രാസവസ്തുവിന്റെ അനുഭവമാണെന്നാണ്. കുടിക്കാൻ മാത്രമല്ല, വീട്ടുപയോഗങ്ങൾക്കുപോലും വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ. ചിലർ പറയുന്നത്, ആ വെള്ളത്തിൽ മുക്കിയ പേപ്പർ തീകൊളുത്തിയപ്പോൾ ഉടൻ കത്തിയെന്നാണ്. ഈ വിവരം രസകരമായി തോന്നുമെങ്കിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
also read:ഇന്ത്യയിലെ പോസ്റ്റ് ബോക്സുകൾ എന്തുകൊണ്ട് ചുവപ്പ് നിറത്തിൽ, കാരണം സിമ്പിളാണ്
വീടുകൾക്ക് സമീപം ഒരു പെട്രോൾ പമ്പ് ഉള്ളതിനാൽ സംശയം അവിടേക്കാണ് നീളുന്നത്. ഭൂഗർഭ ടാങ്കിൽ നിന്നുള്ള ചോർച്ച മണ്ണിലൂടെ കിണറുകളിലെത്തിയതാകാമെന്നാണ് നാട്ടുകാർ കരുതുന്നത്. കിണർ മുഴുവനായി വറ്റിച്ച ശേഷവും വീണ്ടും എണ്ണപ്പാടുകൾ കാണപ്പെട്ടതോടെ ദുരൂഹത കൂടിയിരിക്കുകയാണ്. എന്നാൽ പെട്രോൾ പമ്പ് ഉടമകൾ ആരോപണം നിഷേധിച്ചു. ടാങ്കുകളിൽ ചോർച്ചയില്ലെന്നും ഇന്ധന സ്റ്റോക്കിൽ കുറവൊന്നും കണ്ടെത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെത്തി വെള്ള സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കർണാടകയുടെ റിപ്പോർട്ട് അനുസരിച്ച് വെള്ളം കുടിക്കാൻ കഴിയില്ലെന്നാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

