
ഇന്ത്യയിലെ പക്ഷി മനുഷ്യൻ ഡോ. സാലിം അലി വിട പറഞ്ഞിട്ട് ഇന്നേക്ക് 39 വർഷം തികയുന്നു. വ്യവസ്ഥാധിഷ്ഠിതമായ പക്ഷി നിരീക്ഷണത്തിന് ഇന്ത്യയിൽ തുടക്കമിട്ടത് സാലിം അലിയിലൂടെയായിരുന്നു. 1896 നവംബർ 12-ന് മുംബയിലാണ് ഡോ. സാലിം അലി ജനിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് നവംബർ 12 ദേശീയ പക്ഷിനിരീക്ഷണ ദിവസമായി ആചരിച്ചുവരുന്നത്. ഇന്ത്യയിൽ ആദ്യമായി ചിട്ടയായ പക്ഷിനിരീക്ഷണവും സർവേകളും നടത്തിയ അദ്ദേഹം, ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നുവന്നത്.
ഇന്ത്യയിലെ വിവിധ പക്ഷികളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തി. അദ്ദേഹം രചിച്ച ‘ദി ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്‌സ്’ പക്ഷിശാസ്ത്രത്തിൽ താല്പര്യമുള്ളവരുടെ ഇടയിൽ ഇന്നും ഒരു അടിസ്ഥാന ഗ്രന്ഥമായി നിലകൊള്ളുന്നു. തന്റെ സ്വാധീനം ഉപയോഗിച്ച് ഭരത്പൂർ പക്ഷിസങ്കേതം യാഥാർത്ഥ്യമാക്കുന്നതിൽ സാലിം അലി നിർണായക പങ്കുവഹിച്ചു. കേരളത്തിന്റെ അഭിമാനമായ സൈലന്റ്‌വാലി ദേശീയോദ്യാനത്തെ നശിപ്പിക്കാതിരിക്കാൻ ഇടപെട്ട്, അവിടുത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
also read:ഒരു കല്ലറയിൽ രണ്ട് മൃതദേഹം, ഒന്ന് പായയിൽ പൊതിഞ്ഞ നിലയിൽ ? അന്വേഷണം ആരംഭിച്ചു
സാലിം അലിയും കേരളവും
1935-ൽ തിരുവിതാംകൂർ മഹാരാജാവ് തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച് പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ് പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത് സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ് മറയൂർ ഭാഗത്താണ് പഠനം നടത്തിയത് പിന്നീട് ചാലക്കുടി, പറമ്പിക്കുളം, കുരിയാർകുട്ടി മുതലായിടത്തും പോയി.
കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ് കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച് തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം ആയി തിരഞ്ഞെടുക്കുകയുമായിരുന്നു. പിന്നീട് മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട് സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച് കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു.
ഒരു കുരുവിയുടെ പതനം
പക്ഷിമനുഷ്യൻ എന്നറിയപ്പെടുന്ന സാലിം അലി പക്ഷി നിരീക്ഷണവുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങൾ എഴുതിയെങ്കിലും ആത്മകഥയായ ഒരു കുരുവിയുടെ പതനം (ദ ഫോൾ ഓഫ് എ സ്പാരോ) അവയിൽ നിന്നും ഏറെ വ്യത്യസ്തപ്പെട്ടുനിന്നു. കുട്ടിക്കാലത്ത് അബദ്ധത്തിൽ താൻ വെടിവെച്ചു വീഴ്ത്തിയ ഒരു മഞ്ഞക്കറുപ്പൻ കുരുവിയിൽ നിന്നാണ് അദ്ദേഹത്തിന് പക്ഷികളോടുള്ള താല്പര്യവും നിരീക്ഷണവും ആരംഭിക്കുന്നത്. ഈ സംഭവത്തെക്കുറിച്ചുള്ള പരാമർശത്തിൽ നിന്നാണ് പുസ്തകത്തിന് ഒരു കുരുവിയുടെ പതനം എന്ന പേര് ലഭിച്ചത്.
അദ്ദേഹം തന്റെ ജീവിതാവസാനത്തിലാണ് ആത്മകഥ എഴുതുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സിലെ ആർ ഇ ഹോക്കിൻസ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. 1985-ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് ആണ് ഇത് പ്രസിദ്ധീകരിച്ചത്. 1987-ൽ 91-ാം വയസ്സിൽ അദ്ദേഹം മരിക്കുന്നതിന് വെറും രണ്ട് വർഷം മുമ്പാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

