
ജോലി നേടാനായി വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി യുഎഇ. വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവും 10 ലക്ഷം ദിർഹം പിഴയും വരെ ശിക്ഷ ലഭിക്കും. യുഎഇയിൽ വ്യാജ രേഖകൾ സമർപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്. യഥാർത്ഥ സർട്ടിഫിക്കറ്റിൽ എന്തെങ്കിലും ചേർക്കുക, മായ്ക്കുക, വിവരങ്ങൾ തിരുത്തുക, മാർക്കോ തീയതിയോ ഫോട്ടോയോ മാറ്റുക, അധികാരികളുടെ വ്യാജ ഒപ്പും സീലും പതിക്കുക എന്നിവയെല്ലാം കുറ്റകൃത്യമായി കണക്കാക്കും. വ്യാജ രേഖകൾ സമർപ്പിക്കുന്നവർക്ക് കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ചു 10 വർഷം വരെ തടവോ 10 ലക്ഷം ദിർഹം വരെ പിഴയോ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.
യുഎഇയുടെയും വിദേശ രാജ്യങ്ങളുടെയും അറ്റസ്റ്റേഷൻ ലഭിക്കുന്നതിനു ലൈസൻസില്ലാത്ത സ്ഥാപനം നൽകുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് സമർപ്പിക്കുക, ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റ് നൽകുക, വ്യാജ യോഗ്യതയെക്കുറിച്ച് ഏതെങ്കിലുമൊരു മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുക എന്നീ കുറ്റങ്ങൾക്ക് 3 മുതൽ ഒരു വർഷം വരെ തടവോ 30,000 മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർത്തോ ശിക്ഷ ലഭിക്കും.വ്യാജ സർട്ടിഫിക്കറ്റാണെന്ന് അറിഞ്ഞിട്ടും അവ സ്വീകരിക്കുന്ന വ്യക്തിക്കു 2 മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമായിരിക്കും ശിക്ഷ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

