ഇടവേളകളില്ലാത്ത സമരവേദികളിൽ വാക്കുകൾ തീപ്പൊരിയാകുമ്പോൾ , ക്യാമറക്കണ്ണുകൾ വി എസിനുനേരെ തിരയുമ്പോൾ ഒക്കെ ആ കയ്യൂരുകാരൻ ഗൺ മാൻ വി എസിന്റെ പിറകിൽ സുരക്ഷയുടെ മഹാകവചമായി നിലകൊണ്ടു. കയ്യൂർ ആലന്തട്ട മൊടോന്തടത്തെ എ പി കുഞ്ഞിക്കണ്ണന് ഏഴുവർഷത്തെ ഔദ്യോഗിക ജീവിതത്തിൽ എന്നും ഒപ്പമുണ്ടായിരുന്ന വി എസിന്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല.
2011 മുതൽ 2017 വരെ ഏഴുവർഷം വി എസിന്റെ ഗൺമാനായിരുന്നു കുഞ്ഞിക്കണ്ണൻ. കാസർകോട് എആർ ക്യാമ്പിൽ എസ്ഐ ആയി ജോലി ചെയ്യവെയാണ് ഗൺമാനായി കുഞ്ഞിക്കണ്ണനെ നിയമിക്കുന്നത്. സമരപോരാട്ടങ്ങളുടെ ഉഴുനിലമായിരുന്ന പുന്നപ്ര വയലാറിന്റെ വിപ്ലവ വീറിന് കയ്യൂർ രക്തസാക്ഷികളുടെ നാട്ടിൽ നിന്നുമെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അധികം വൈകാതെതന്നെ പ്രിയപ്പെട്ടവനായിമാറി. വി എസിന്റെ സ്വന്തം കണ്ണനായി. 6 വർഷക്കാലം ഊണിലും ഉറക്കത്തിലും വി എസിന്റെ കൂടെ ഉണ്ടായിരുന്നു കുഞ്ഞിക്കണ്ണൻ. അതുകൊണ്ടുതന്നെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നതുവരെയുള്ള വി എസ്സിന്റെ ജീവിതക്രമമെല്ലാം മനഃപാഠമാണ് അദ്ദേഹത്തിന്.
“ഉണർന്ന് പ്രാഥമിക കർമം കഴിഞ്ഞാൽ വലിയ ഒരു ഗ്ലാസ് കരിക്കിൻ വെള്ളം കുടിച്ച് നടത്തം. അതുകഴിഞ്ഞ് വന്നാൽ പത്രവായന. പിന്നീട് കുളി കഴിഞ്ഞാൽ അഞ്ചു മിനുട്ട് സൂര്യപ്രകാശമേൽക്കും. രാവിലെ ആവിയിൽ വെന്ത ഭക്ഷണം. ഉച്ചയൂണിന് പച്ചക്കറി മാത്രം. ഇടയ്ക്കിടെ കരിക്കിൻ വെള്ളവും ചൂടുവെള്ളവും. രാത്രി രണ്ട് പൂവൻപഴവും മൂന്നു കഷ്ണം പപ്പായയും. അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത വി എസിന്റെ ചിട്ടകൾ ഓരോന്ന് ഓർത്തെടുക്കുകയാണ് ആയ പഴയ ഗൺ മാൻ. പപ്പായ കിട്ടിയില്ലെങ്കിൽ ആകെ വിഷമിക്കുമെന്നും ഒരിക്കൽ കൊൽക്കത്തയിൽ നടന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ പോയപ്പോൾ പപ്പായക്കുവേണ്ടി മൂന്ന് കിലോമീറ്ററിലധികം നടന്നിട്ടുണ്ടെന്നും കുഞ്ഞിക്കണ്ണൻ ഓർത്തെടുക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

