ഐടി ഉൾപ്പെടെയുള്ള ചില മേഖലകളിലെ ജോലി സമയം 10 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായി ഉയർത്താനുള്ള നീക്കവുമായി വീണ്ടും സിദ്ധരാമയ്യ നയിക്കുന്ന കർണാടക സർക്കാർ. മുമ്പ് എട്ട് മണിക്കൂർ ജോലിയും 2 മണിക്കൂർ ഓവർ ടൈമും ഉൾപ്പടെ പത്ത് മണിക്കൂർ ആയിരുന്ന ജോലിസമയമാണ് 12 മണിക്കൂറായി ഉയർത്തുന്നത്. 1961ലെ കര്‍ണാടക ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ടിൽ ഭേദഗതി കൊണ്ടുവന്നാണ് ജോലിസമയം ഉയര്‍ത്താൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ നീക്കം നടത്തുന്നത്.
ഓവര്‍ടൈം പരിധി അമ്പതിൽ നിന്ന് മൂന്ന് മാസത്തിനുള്ളില്‍ 144 മണിക്കൂറായി ഉയര്‍ത്താനും ആലോചനയുള്ളതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം നിയമത്തിൽ ഭേദഗതി വരുത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ തൊഴിൽ വകുപ്പ് ബുധനാഴ്ച വിളിച്ചുചേർത്ത യോഗത്തിൽ നിരവധി ട്രേഡ് യൂണിയനുകൾ ഈ നിർദ്ദേശത്തിനെതിരെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
സർക്കാർ നീക്കത്തെ ‘ആധുനിക കാലത്തെ അടിമത്തം’ എന്ന് വിശേഷിപ്പിച്ച ട്രേഡ് യൂണിയനുകൾ ഐടി ജീവനക്കാരോട് പ്രതിഷേധത്തിൽ പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷവും കർണാടക തൊഴില്‍വകുപ്പ് ശ്രമം ഇത്തരത്തിൽ തൊഴില്‍സമയം ദിവസം 14 മണിക്കൂറാക്കാന്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ ഐടി കമ്പനി ഉടമകളുടെ സമ്മര്‍ദ്ദത്തെ തുടർന്നാണ് ഇതെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധവും സമരങ്ങളും ഉയർന്നതോടെ സർക്കാർ പിൻവാങ്ങുകയായിരുന്നു. പുതിയ ഭേതഗതി നടപ്പിലായാൽ ഷിഫ്റ്റുകളുടെ എണ്ണം കുറയുകയും അതിലൂടെ നിരവധി പേർക്ക് ജോലി നഷ്ടമാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

