മലയാളത്തിന്റെ പ്രിയ കവി മുരുകന്‍ കാട്ടാക്കടയുടെ കവിത ‘കണ്ണട’ക്ക് 25 വയസ്. കവിതയുടെ കാല്‍നൂറ്റാണ്ട് ആഘോഷമാക്കാന്‍ കവിയുടെ നാട് തന്നെ ഒരുങ്ങുകയാണ്. ‘കണ്ണട@25’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ആഘോഷ പരിപാടി ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
നെയ്യാറിന്റെ തീരത്ത് നിന്ന് മലയാളിയുടെ മനസിലേക്ക് കിനിഞ്ഞ് ഇറങ്ങിയ കണ്ണടയാണ് 25 വയസ് തികക്കുന്നത്. നാട്ടുവഴികളിലും പാടത്തും പറമ്പിലും പണിശാലയിലും കലാലയങ്ങളിലും കണ്ണട ഇപ്പോഴും അനശ്വരമായി മുഴങ്ങുന്നു. തൊണ്ണൂറുകളിലെ വിഹ്വലതകള്‍ പലതും കണ്ണടയിലൂടെ കവി വരച്ചിട്ടു. അനുഭവ ലോകത്തെ ഓര്‍മകളുടെ നീറ്റലായി മലയാളികള്‍ അത് ഏറ്റെടുത്തു.
കവിയുടെ നാടായ കാട്ടാക്കടയിലെ റൈസിംഗ് സ്റ്റാർ ഗ്രന്ഥശാലയുടെ 60-ാം വാർഷികത്തോടൊപ്പമാണ് ‘കണ്ണട’യുടെ 25-ാം വാർഷികവും ആഘോഷിക്കുന്നത്. 25 വർഷം മുമ്പ് കവിത എഴുതിയ കാലത്തെ അപേക്ഷിച്ച് ഇന്ന് കേരളത്തിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് മുരുകൻ കാട്ടാക്കട പറഞ്ഞു.
പലിശ പട്ടിണി കാരണം ആരെയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ കഴിയില്ലെന്ന നിയമം വന്നതും, ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിക്കുന്നതും, അതിദാരിദ്ര്യം കുറഞ്ഞതും അടക്കം കവിതയിലെ പല വരികളിലും നിഴലിച്ച ഭീകരതയിൽ നിന്നും നാം മോചനം നേടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

