മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും മകനായ ചാണ്ടി ഉമ്മൻ എം എൽ എക്കെതിരെയും ആഞ്ഞടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. ചാണ്ടി ഉമ്മൻ ഗണേഷ് കുമാറിനെതിരെ നടത്തിയ പരാമർശങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ കുടുംബം തകർക്കാനും മക്കളെ തന്നിൽ നിന്ന് വേർപിരിക്കാനും ഉമ്മൻചാണ്ടി ബോധപൂർവ്വം ശ്രമിച്ചുവെന്ന് കെ ബി ഗണേഷ് കുമാർ ആരോപിച്ചു.
‘തന്റെ കുടുംബം തകർത്തതും, മക്കളെയും തന്നെയും വേർപിരിച്ചതും, 2003-ൽ മന്ത്രിസ്ഥാനം രാജിവെപ്പിച്ചതും ഉമ്മൻ ചാണ്ടിയാണ്. മന്ത്രിസ്ഥാനത്ത് നിന്നും മാറിയപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ ചതിച്ചു’ – ഉമ്മൻചാണ്ടി വലിയ ദ്രോഹമാണ് തന്നോട് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ പരാമർശങ്ങൾ നടത്തിയ ചാണ്ടി ഉമ്മനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. കുടുംബം തകർത്ത് മക്കളെയും എന്നെയും രണ്ടുവഴിക്കാക്കി വഴിയാധാരമാക്കിയതിന് ഉമ്മൻ ചാണ്ടിയോ മകൻ ചാണ്ടി ഉമ്മനോ മറുപടി പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ഇത്രയും കാലം ഇല്ലാത്ത കാര്യങ്ങൾ ഇപ്പോൾ ഇലക്ഷൻ സമയത്ത് പറയുന്നത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും അദ്ദേഹം വിമർശിച്ചു. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ശ്രമിച്ചത് ഗണേഷ് കുമാറാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്‍റെ ആരോപണം. കള്ളസാക്ഷി പറയരുതെന്ന ബൈബിൾ വചനങ്ങൾ കൊണ്ടാണ് മന്ത്രി ഇതിനോട് പ്രതികരിച്ചത്.
കെ. കരുണാകരനെയും അദ്ദേഹത്തിന്റെ പത്നിയെയും അധിക്ഷേപിച്ചപ്പോൾ ഇന്നത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ആരും പ്രതികരിച്ചില്ലെന്നും, അന്ന് ഇടതുപക്ഷത്തായിരുന്നിട്ടും താൻ മാത്രമാണ് കരുണാകരന് വേണ്ടി സംസാരിച്ചതെന്നും ഗണേഷ് കുമാർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

