വ്യക്തികളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അനുവാദമില്ലാതെ മൊബൈൽ ഫോണുമായി അതിക്രമിച്ചു കയറുന്ന പ്രവണതയ്ക്കെതിരെയും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കെതിരെയും ശക്തമായ പ്രതികരണവുമായി സംവിധായകൻ ലാൽ ജോസ്. സലീം കുമാറിന്റെ മകൻ ചന്തുവിനെതിരെയുള്ള സൈബർ ആക്രമണം സങ്കടകരമാണെന്നും ഇത്തരം പ്രവണതകൾ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരു മൊബൈൽ ഫോൺ കയ്യിലുണ്ടെന്ന് കരുതി ആരുടെയും വ്യക്തിപരമായ ഇടത്തിലേക്ക് അനുവാദമില്ലാതെ കയറിച്ചെല്ലാം എന്ന ധാരണ തെറ്റാണെന്ന് ലാൽ ജോസ് പറഞ്ഞു. പ്രത്യേകിച്ച് സിനിമയിലെ പെൺകുട്ടികൾ എയർപോർട്ടിൽ വരുമ്പോഴോ ജിമ്മിൽ പോകുമ്പോഴോ അവരുടെ പുറകെ നടന്ന് പ്രൈവസിയെ ബാധിക്കുന്ന രീതിയിൽ പെരുമാറുന്നു. കഴുത്തിലെ ലോക്കറ്റിനെ കുറിച്ച് പോലും ‘ഊള ചോദ്യങ്ങൾ’ ചോദിക്കുന്ന ഒരു കൂട്ടം ‘ഹൂളിഗൻസായി’ സോഷ്യൽ മീഡിയക്കാർ മാറുകയാണ്.
യഥാർത്ഥ മാധ്യമപ്രവർത്തകരെയും വ്യാജന്മാരെയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. അതിനാൽ, ഒരാളുടെ വ്യക്തിപരമായ ഇടത്തിലേക്ക് കടന്നുവരാൻ അറ്റ്ലീസ്റ്റ് ഗവൺമെന്റ് പോലീസ് വെരിഫിക്കേഷൻ ഒക്കെ ചെയ്തതിനു ശേഷമുള്ള ഒരു ലൈസൻസ് നൽകുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പൗരന്റെ സ്വകാര്യത സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഇതിനായി നിയമനിർമ്മാണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമയിൽ തനിക്ക് കൈവിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളേ ഉള്ളൂവെന്നും അതിൽ ഒരാളാണ് സലീം കുമാറെന്നും ലാൽ ജോസ് അനുസ്മരിച്ചു. സിനിമയ്ക്ക് അപ്പുറം വലിയ വ്യക്തിപരമായ ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. താൻ സ്ഥിരമായി പോകുമായിരുന്ന വീടായിരുന്നു സലീമിന്റേതെന്നും കുടുംബങ്ങൾ തമ്മിൽ അടുത്ത ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സലീം കുമാറിന്റെ മടക്കം വലിയൊരു ശൂന്യതയാണ് അവശേഷിപ്പിച്ചു പോയിരിക്കുന്നത്. എന്നാൽ സലീമിന്റെ മകൻ ചന്തു, സലീമിന്റെ തന്നെ ഒരു കോപ്പിയായി സിനിമയിൽ ഉണ്ടെന്നുള്ളത് ആ ശൂന്യതയിൽ ഒരു ആശ്വാസമാണെന്നും ലാൽ ജോസ് പറഞ്ഞു. വ്യക്തിപരമായ സ്പേസിന് ലോകത്തെവിടെയും വലിയ വാല്യൂ ഉണ്ടെന്നും അത് ലംഘിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

