
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇടം പിടിച്ച് കേരളത്തിന്റെ പദ്ധതികൾ. സംസ്ഥാനത്തിന്റെ മൂന്നു പദ്ധതികൾ മികച്ച മാതൃകകളായി തെരഞ്ഞെടുത്തതിൽ പ്രതികരണവുമായി എം ബി രാജേഷ്. ആരെല്ലാം എത്രയൊക്കെ തമസ്കരിക്കാൻ ശ്രമിച്ചാലും എൽഡിഎഫ് സർക്കാരിൻ്റെ മിന്നുന്ന നേട്ടങ്ങൾ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ കഴിയില്ല എന്നതിൻ്റെ തെളിവാണ് ഈ ദേശീയ അംഗീകാരങ്ങളെന്ന് എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫ് സർക്കാരിലെ മന്ത്രി എന്ന നിലയിൽ ഈ ചരിത്ര നേട്ടങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ട്. തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾക്കപ്പുറം LDF സർക്കാരിൻ്റെ സംഭാവനകളും നേട്ടങ്ങളും രാഷ്ട്രീയമായി എതിർക്കുന്നവർക്കും അംഗീകരിക്കാതിരിക്കാൻ കഴിയില്ല എന്നാണിത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ റിപ്പോർട്ടിലെ പദ്ധതികൾ സംബന്ധിച്ച വിവരങ്ങളെക്കുറിച്ചും അദ്ദേഹം കുറിച്ചു.
1. ഡിജി കേരളം ( റിപ്പോർട്ടിലെ പേജ് 28–31) :
താഴേത്തട്ടിലുള്ള ഡിജിറ്റൽ ശാക്തീകരണത്തിന്റെ മികച്ചൊരു മാതൃകയായി ഈ പദ്ധതി അംഗീകരിക്കപ്പെട്ടു. ഡിജിറ്റൽ രംഗത്തെ വിടവ് ഇല്ലാതാക്കുന്നതിനും, സാർവത്രിക ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിനും, ഡിജിറ്റൽ യുഗത്തിന്റെ നേട്ടങ്ങൾ നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ഓരോ പൗരനിലേക്കും എത്തിക്കുന്നതിനും ഈ സംരംഭം നിർണായക പങ്കുവഹിച്ചു.
1. യൂണിവേഴ്സൽ പാലിയേറ്റീവ് കെയർ (പേജ് 40–41):
കേരളത്തിന്റെ കാരുണ്യം നിറഞ്ഞതും ജനകേന്ദ്രീകൃതവുമായ ഭരണമാതൃകയുടെ ഉത്തമ ഉദാഹരണം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ പാലിയേറ്റീവ് കെയറിനെ കൃത്യമായി സംയോജിപ്പിച്ചുകൊണ്ട്, പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അവരുടെ വീട്ടുപടിക്കൽ തന്നെ വ്യവസ്ഥാപിതവും മാന്യവുമായ പരിചരണവും ആശ്വാസവും നൽകുന്നതിൽ ഒരു ദേശീയ മാതൃക സൃഷ്ടിക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചു.
1. K-SMART (പേജ് 56–57):
പൊതുജന സേവന വിതരണത്തിൽ വിപ്ലവകരമായ മാറ്റം കുറിച്ച നമ്മുടെ അഭിമാനകരമായ ഡിജിറ്റൽ ഗവേണൻസ് പ്ലാറ്റ്‌ഫോം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും പേപ്പർരഹിതവുമാക്കുകയും, ജനങ്ങൾക്ക് അത് വേഗത്തിൽ ലഭ്യമാക്കുകയും ചെയ്തുകൊണ്ട് രാജ്യം മുഴുവൻ മാതൃകയാക്കേണ്ട ഒരു അത്യാധുനിക സാങ്കേതിക മുന്നേറ്റമായി കെ-സ്മാർട്ട് നിലകൊള്ളുന്നു.
ഈ നേട്ടം ഈ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ അർപ്പണബോധക്ത്തോടെ പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ ടീമിനും ഐ. കെ. എം,കില എന്നീ സ്ഥാപനങ്ങൾക്കുമെല്ലാം അഭിമാനിക്കാവുന്നതാണ്.കേരളത്തിലെ ജനങ്ങളാണ് ഇതിൻ്റെ ഗുണഭോക്താക്കൾ.പുതിയ സർക്കാരിന് ഈ നേട്ടങ്ങൾ സംരക്ഷിച്ച് മുന്നോട്ടു പോകാനാവട്ടെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

