
ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ കസ്തൂരിരംഗന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണത്തിൽ വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ ശാസ്ത്രകാരനായിരുന്നു അദ്ദേഹമെന്ന് ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യസഭാംഗം, ആസൂത്രണ കമീഷൻ അംഗം, ബഹിരാകാശ വകുപ്പ് സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം തന്‍റേതായ സംഭാവനകൾ അദ്ദേഹം രാജ്യത്തിന് നൽകി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനാകെ കനത്ത നഷ്ടമാണ്. കെ കസ്തൂരി രംഗന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും ശാസ്ത്രലോകത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ALSO READ: മുൻ ഐഎസ്ആർഒ ചെയർമാൻ കെ കസ്തൂരിരംഗൻ അന്തരിച്ചു
ബെംഗളൂരുവിൽ വച്ചായിരുന്നു മുൻ ഐഎസ്ആർഒ ചെയർമാനും പ്രശസ്ത ശാസ്ത്രജ്ഞനുമായ കെ കസ്തൂരിരംഗന്റെ അന്ത്യം. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന, ബഹിരാകാശ കമ്മീഷൻ എന്നിവയുടെ ചെയർമാനും ഇന്ത്യാ ഗവൺമെന്‍റിന്‍റെ ബഹിരാകാശ വകുപ്പിന്‍റെ സെക്രട്ടറിയുമായ ഡോ. കെ. കസ്തൂരിരംഗൻ 9 വർഷത്തിലേറെ ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയതിനു ശേഷമാണ് 2003 ഓഗസ്റ്റ് 27 ന് സ്ഥാനമൊഴിഞ്ഞത്.
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നീ ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ജ്യോതിശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, ബഹിരാകാശ പ്രയോഗങ്ങൾ എന്നീ മേഖലകളിലായി അന്താരാഷ്ട്ര, ദേശീയ ജേണലുകളിലായി 200 ലധികം പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ 6 പുസ്തകങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here