ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC)യുടെ നിക്ഷേപ
തീരുമാനങ്ങൾ സംബന്ധിച്ച് ധനമന്ത്രാലയം ഉപദേശമോ
നിർദ്ദേശങ്ങളോ നൽകാറില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
ലോക്സഭയിൽ രേഖാമൂലം മറുപടി നല്‍കി. സർക്കാർ
ഉടമസ്ഥതയിലുള്ള ഇൻഷുറൻസ് കമ്പനി അദാനി ഗ്രൂപ്പിൽ നടത്തിയ
നിക്ഷേപങ്ങൾ സ്ഥാപിതമായ എസ്ഒപികൾ പ്രകാരമാണെന്നും
നിര്‍മല സീതാരാമന്‍ പറഞ്ഞു.
അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റഡ് കമ്പനികളുടെ 38,658.85 കോടി രൂപ
മൂല്യമുള്ള ഓഹരികൾ വാങ്ങിയ എല്‍ഐസി, 9,625.77 കോടി
രൂപ കമ്പനിയുടെ കടപത്രങ്ങളിൽ നിക്ഷേപിച്ചിട്ടുമുണ്ട്. വിശദമായ
പഠനത്തിന്‍റെയും ജാഗ്രതയുടെയും അടിസ്ഥാനത്തിലാണ് എല്‍ഐസി കമ്പനികളിൽ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതെന്നും മന്ത്രി
പറഞ്ഞു.
1938ലെ ഇൻഷുറൻസ് നിയമത്തിലെ വ്യവസ്ഥകളുടെയും
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്‍റ് അതോറിറ്റി
ഓഫ് ഇന്ത്യയുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ്
ഇന്ത്യയുടെയും നിയന്ത്രണങ്ങളും അനുസരിച്ചാണ് എല്‍ഐസിയുടെ നിക്ഷേപങ്ങള്‍. എൽഐസി നടത്തുന്ന നിക്ഷേപങ്ങളിൽ
സർക്കാരിന്‍റെ നേരിട്ടുള്ള മേൽനോട്ടമില്ലെന്നും മന്ത്രി പറഞ്ഞു.
ഈ നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് ഈ വര്‍ഷം മെയ്
മാസത്തിൽ അദാനി പോർട്ട്സ് സ്പെഷ്യൽ ഇക്കണോമിക്
സോണിന്‍റെ സെക്യൂരിറ്റഡ് നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകളിൽ
എൽഐസി 5,000 കോടി രൂപ നിക്ഷേപിച്ചതെന്ന് നിര്‍മല
സീതാരാമൻ പറഞ്ഞു.
അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖ-ഊർജ കമ്പനി യുഎസിൽ
കടബാധ്യതയും പരിശോധനയും നേരിടുമ്പോൾ, ആ ഗ്രൂപ്പിൽ
കോടികളുടെ നിക്ഷേപം നടത്താൻ ധനകാര്യ മന്ത്രാലയ
ഉദ്യോഗസ്ഥർ എല്‍ ഐ സിയെ പ്രേരിപ്പിച്ചുവെന്ന ദ് വാഷിംഗ്ടൺ
പോസ്റ്റിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണ്.
എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച
500 കമ്പനികളിൽ എൽഐസി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും
നിലവിൽ അവരുടെ നിക്ഷേപത്തിന്‍റെ പ്രധാന ഭാഗം ഇത്തരം
വലിയ കമ്പനികളിലാണ്. 2025 സെപ്റ്റംബർ 30 ലെ
കണക്കനുസരിച്ച് നിഫ്റ്റി 50 കമ്പനികളിലെ എൽഐസിയുടെ
നിക്ഷേപത്തിന്‍റെ ബുക്ക് വാല്യു 4,30,776.97 കോടി രൂപയാണ്.
ഇത് അവരുടെ മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്‍റെ 45.85
ശതമാനമാണ്.
എൽഐസിയുടെ നിക്ഷേപങ്ങൾ കൺകറന്‍റ് ഓഡിറ്റർമാർ,
സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാർ, സിസ്റ്റം ഓഡിറ്റർമാർ, ഇന്‍റേണൽ
ഫിനാൻഷ്യൽ കൺട്രോൾ ഓഡിറ്റർമാർ, ഇന്‍റേണൽ വിജിലൻസ് ടീം
എന്നിവർ പരിശോധിക്കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
എൽഐസി, സ്വകാര്യ സ്ഥാപനങ്ങളായ റിലയൻസ് ഇൻഡസ്ട്രീസ്
ലിമിറ്റഡിൽ 40,901.38 കോടി രൂപയുടെയും ഇൻഫോസിസിൽ
38,846.33 കോടി രൂപയുടെയും ടാറ്റ കൺസൾട്ടൻസി
സർവീസസിൽ 31,926.89 കോടി രൂപയുംടെയും എച്ച്ഡിഎഫ്‌സി
ബാങ്കിൽ 31,664.69 കോടി രൂപയുടെയും ഹിന്ദുസ്ഥാൻ
യൂണിലിവറിൽ 30,133.49 കോടി രൂപയുടെയും നിക്ഷേപങ്ങള്‍
നടത്തിയിട്ടുണ്ട്. അതുപോലെ, സ്വകാര്യ മേഖലയിലെ ഏറ്റവും
വലിയ കടബാധ്യത എച്ച്ഡിഎഫ്‌സി ബാങ്കിനാണ്, അവിടെ
അവരുടെ മൊത്തം കുടിശ്ശിക 49,149.14 കോടി രൂപയാണ്.
റിലയൻസ് ഇൻഡസ്ട്രീസിൽ 14,012.34 കോടി രൂപയും
ഐസിഐസിഐ ബാങ്കിൽ 13,435 കോടി രൂപയും ശ്രീറാം
ഫിനാൻസിൽ 11,075 കോടി രൂപയും അദാനി പോർട്ട്സ് ആൻഡ്
സെസ് ലിമിറ്റഡിൽ 9,625.77 കോടി രൂപയും കടബാധ്യതയുണ്ട്.
സിഎൻജി റീട്ടെയിലർ അദാനി-ടോട്ടൽ ഗ്യാസ് ലിമിറ്റഡിൽ
എൽഐസിക്ക് 8,646.82 കോടി രൂപയുടെ നിക്ഷേപ
എക്സ്പോഷറാണുള്ളത്. അദാനി ഗ്രൂപ്പിന്‍റെ ഫ്ലാഗ്ഷിപ്പ്
കമ്പനിയായ അദാനി എന്‍റർപ്രൈസസിൽ 8,470.60 കോടി
രൂപയുമായി എൽഐസിയുടെ വായ്പാ ബാധ്യത അതിന്‍റെ
മൊത്തത്തിലുള്ള പട്ടികയിൽ 27-ാം സ്ഥാനത്തും സിമന്‍റ്
നിർമ്മാതാക്കളായ അംബുജ സിമന്‍റ്സിൽ 5,787.73 കോടി
രൂപയുമായി 40-ാം സ്ഥാനത്തും എത്തി. എൽഐസിയുടെ
മൊത്തത്തിലുള്ള നിക്ഷേപ പട്ടികയിൽ എപിഎസ്ഇസെഡിലെ
5,681.10 കോടി രൂപ 43-ാം സ്ഥാനത്തും, പവർ ട്രാൻസ്മിഷൻ
സ്ഥാപനമായ അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡിലെ
3,729.68 കോടി രൂപ 65-ാം സ്ഥാനത്തും, ക്ലീൻ എനർജി
കമ്പനിയായ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് 3,486.10 കോടി
രൂപ 71-ാം സ്ഥാനത്തുമാണ്. സിമന്‍റ് നിർമ്മാതാക്കളായ
എസിസിയിലെ 2,856.82 കോടി രൂപ 81-ാം സ്ഥാനത്തുമാണ്.
സെബി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ ലിസ്റ്റഡ്
കമ്പനികളും കമ്പനിയിൽ ഒരു ശതമാനമോ അതിൽ കൂടുതലോ
ഓഹരികൾ കൈവശം വച്ചിരിക്കുന്ന ഓഹരി ഉടമകളുടെ പേരുകൾ
വെളിപ്പെടുത്തേണ്ടതുണ്ട്. അതനുസരിച്ച്, എൽഐസിക്ക് ഒരു
ശതമാനമോ അതിൽ കൂടുതലോ ഓഹരി പങ്കാളിത്തമുള്ള
കമ്പനികളെക്കുറിച്ചുള്ള വിവരങ്ങൾ പബ്ലിക്ക് ഡൊമൈനുകളില്‍
ലഭ്യമാണെന്നും നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
41 ലക്ഷം കോടി രൂപയിൽ കൂടുതൽ ആസ്തിയുള്ള ഇന്ത്യയിലെ
ഏറ്റവും വലിയ സ്ഥാപന നിക്ഷേപകനാണ് എല്‍ ഐ സി.
എല്ലാ പ്രധാന ബിസിനസ് ഗ്രൂപ്പുകളിലും മേഖലകളിലും
വ്യാപിച്ചുകിടക്കുന്ന 351 പബ്ലിക് ലിസ്റ്റ് ചെയ്ത ഓഹരികളിലാണ്
എല്‍ ഐ സിയുടെ നിക്ഷേപം. ഇന്ത്യയിലെ മികച്ച 500
കമ്പനികളിലെ എല്‍ ഐ സി നിക്ഷേപ മൂല്യം 2014 മുതൽ 10
മടങ്ങ് വർദ്ധിച്ച് 1.56 ലക്ഷം കോടി രൂപയിൽ നിന്ന് 15.6 ലക്ഷം
കോടി രൂപയായി – ഇത് ശക്തമായ ഫണ്ട് മാനേജ്മെന്‍റിനെ
പ്രതിഫലിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ രണ്ടാമത്തെ ധനികനായ ഗൗതം അദാനി നയിക്കുന്ന
അദാനി ഗ്രൂപ്പിന്‍റെ മൊത്തം കടത്തിന്‍റെ 2 ശതമാനത്തിൽ
താഴെയാണ് എൽഐസിയുടെ കടബാധ്യത.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ ധനകാര്യ സേവന വകുപ്പിനോ
മറ്റേതെങ്കിലും സ്ഥാപനത്തിനോ നിക്ഷേപ തീരുമാനങ്ങളിൽ ഒരു
പങ്കുമില്ലെന്ന് എൽഐസി എക്‌സില്‍ പോസ്റ്റ് ചെയ്ത
പ്രസ്താവനയിൽ പറഞ്ഞു. വിശദമായ വിലയിരുത്തലുകള്‍ക്ക്
ശേഷം ബോർഡ് അംഗീകരിച്ച നയങ്ങൾ അനുസരിച്ചാണ്
എൽഐസി സ്വതന്ത്രമായി നിക്ഷേപ തീരുമാനങ്ങൾ
എടുക്കുന്നതെന്നും എൽഐസി പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

