കേന്ദ്ര സർക്കാരിന്റെ ലേബർ കോഡ് പരിഷ്കാരം തൊഴിലാളി വിരുദ്ധമാണെന്ന് സി പി ഐ എം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. പാർലമെന്‍ററി നിയമനിർമ്മാണ കീഴ്വഴക്കങ്ങൾ അട്ടിമറിക്കപ്പെട്ട് കൊണ്ടാണ് നാല് ലേബർ കോഡുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതെന്നും എം എ ബേബി പറഞ്ഞു. തൊഴിലാളികളുടെ നന്മയ്ക്ക് എന്ന് പറഞ്ഞു കൊണ്ടുവരുന്ന കോഡ് തൊഴിലാളി വിരുദ്ധമാണ്.
ലേബർ കോഡ് നടപ്പിലാക്കുമ്പോൾ, ഫാക്ടറികളിൽ തൊഴിൽ ചെയ്യുന്ന 90% തൊഴിലാളികളെയും മുതലാളിമാർക്ക് തോന്നുംപടി പിരിച്ചുവിടാനാകും. ഇത്തരത്തിൽ മുതലാളിമാർക്ക് ദുരധികാരം നൽകുന്നതാണ് നാല് ലേബർ കോഡുകളെന്നും അദ്ദേഹം വിമർശിച്ചു.
ബി എം എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും ഇതിനെതിരെ സമരരംഗത്ത് വരും. ആദ്യപടിയായി നവംബർ 26ന് കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകാനും എല്ലാ ഫാക്ടറികളിലും തൊഴിലിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്താനും തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. ഡിസംബർ ഒന്നിന് ആരംഭിക്കാൻ പോകുന്ന പാർലമെന്റ് സമ്മേളനത്തിലും വിഷയം ശക്തമായി ഉന്നയിക്കും. മറ്റെല്ലാവിധ സമരങ്ങളും തൊഴിലാളി സംഘടനകളും ആയി കൂടിയാലോചിച്ച് ആവിഷ്കരിക്കും. സിപിഐഎം സർവ്വ ശക്തിയും ഉപയോഗിച്ച് തൊഴിലാളി ദ്രോഹ നടപടിക്കെതിരെ സമര രംഗത്ത് വരുമെന്നും എം എ ബേബി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

