അയൽക്കാർ നൽകിയ വ്യാജ പീഡനക്കേസിനെ തുടർന്ന് യുപിയിൽ ബേക്കറി ഉടമ ആറുപേജുള്ള ആത്മഹത്യകുറിപ്പ് എഴുതിവച്ച് ജീവനൊടുക്കി. ലഖ്നൗ സ്വദേശിയായ വീരേന്ദ്ര യാദവാണ് കള്ളപ്പരാതിയിൽ മനംനൊന്ത് ജീവനൊടുക്കിയത്. റാമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി ഇദ്ദേഹവും അയൽക്കാരായ ദമ്പതികളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇതിലുള്ള പകയാണ് വ്യാജപീഡന പരാതിക്ക് പിന്നിലെന്ന് വീരേന്ദ്ര യാദവിന്‍റെ കുടുംബം ആരോപിച്ചു.
വ്യാജ കേസ് മൂലം കുടുംബത്തിനുണ്ടാകുന്ന മാനഹാനിയും മകളുടെ വിവാഹം നടക്കില്ലെന്ന പേടിയും മൂലമാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. അയൽക്കാർ കേസ് ഫയൽ ചെയ്തത് മുതൽ വീരേന്ദ്ര യാദവ് വലിയ മാനസിക വിഷമത്തിലായിരുന്നു എന്നും അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു.
ജയിലിലായാൽ ആരും തന്‍റെ മകളെ വിവാഹം കഴിക്കില്ലെന്ന് ഭയന്നതോടെ വിഷം കഴിച്ചാണ് വീരേന്ദ്ര ജീവനൊടുക്കിയത്. അയൽക്കാരിൽ നിന്നും താൻ നേരിട്ട യാതനകളും പീഡനങ്ങളും ആറുപേജുള്ള ആത്മഹത്യാക്കുറിപ്പിൽ അദ്ദേഹം വിശദമായി വിവരിച്ചിട്ടുണ്ടെന്നും കുടുംബം പറയുന്നു.
യാതൊരു തെളിവുമില്ലാതെയാണ് പൊലീസ് കള്ളക്കേസ് ഫയൽ ചെയ്തതെന്ന് വീരേന്ദ്ര യാദവിന്‍റെ മകൻ ആരോപിച്ചു. വീടിന് ചുറ്റും കാമറകളുണ്ടായിട്ടും അതൊന്നും പരിശോധിക്കാൻ പോലും അവർക്ക് കൂട്ടാക്കിയില്ലെന്നും മകൻ പറയുന്നു. അയൽക്കാരുടെ ബന്ധു പൊലീസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പൊലീസ് ഇത്തരത്തിൽ കേസ് രജിസ്റ്റർ ചെയ്തതെന്നും മകൻ ആരോപിച്ചു. സംഭവത്തിന് പിന്നാലെ കള്ളക്കേസ് കൊടുത്തവർക്കെതിരെ മറ്റ് അയൽക്കാരും സമാന പരാതികളുമായി രംഗത്തെത്തിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

