അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതി ഡോ. റാമിനെ മൂന്ന് മാസം കഴിഞ്ഞിട്ടും പൊലീസിന് പിടികൂടാനായില്ല. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെ ആന്ധ്രാപ്രദേശിലെത്തിയ ക്രൈം ബ്രാഞ്ച് സംഘം പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മൂന്ന് മാസത്തിലധികമായി ഒളിവിൽ കഴിയുകയാണ് ഡോ. എം കെ റാം. ഇതിനിടെ തലശ്ശേരി കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളി. പ്രമാദമായ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പലീസ്. ഡോ. റാം ആന്ധ്രപ്രദേശിലും കർണാടകയിലുമായി ഒളിവിൽ കഴിയുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന.
കഴിഞ്ഞ തിങ്കളാഴ്ച സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ക്രൈം ബ്രാഞ്ച് സംഘം ബംഗളൂരുവിലും കർണാടക – തമിഴ്‌നാട് അതിർത്തിയിലും എത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം നിതിൻ രാജിൻ്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ട് അറസ്റ്റ് വൈകുന്നതിലുള്ള അതൃപ്തി അറിയിച്ചിരുന്നു. ഏപ്രിൽ 10നാണ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയത്. ഡോ. റാമിൻ്റെ മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അത്മഹത്യപ്രേരണകുറ്റം ചുമത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

