
പാർലമെൻ്റ് വർഷകാല സമ്മേളനത്തിൻ്റെ തുടർച്ചയായ നാലാം ദിനവും പ്രതിപക്ഷ പ്രതിഷേധത്തിൽ സ്തംഭിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ രാജിക്ക് ശേഷം ചർച്ച നടത്താമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേ സമയം വിദ്യാർഥികളുടെ ഭാവിയാണ് പ്രധാനമെന്നും, ചോദ്യ പേപ്പർ ചർച്ചകളിൽ രാജ്യത്ത് അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും പറഞ്ഞ പ്രധാനമന്ത്രിക്കെതിരെ വിമർശനം ശക്തം.
പാർലമെൻറ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നേ ഭരണ പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ പ്രതിഷേധവുമായി എത്തിയത് നാടകീയത സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയ്യാറെന്നും സഭ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു.
Also read: ദില്ലി പൊലീസിന് എൻ എസ് എ നടപ്പിലാക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ
എന്നാൽ ആദ്യം ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും അതിനുശേഷം മാത്രം ചർച്ച എന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നിലപാട് വ്യക്തമാക്കി. രാജ്യത്തെ വിദ്യാർഥികളുടെ ഭാവിയെ കുറിച്ച് ചിന്തിക്കുന്നെന്തെങ്കിൽ ആദ്യം വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കണമെന്നും, വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ചങ്ങലയിൽ അവസാന കണ്ണിയെ വിചാരണ ചെയ്യുന്നതല്ല നീതിയെന്നും, ആരെയും വെറുതെ വിടരുതെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് ആരംഭിക്കേണ്ടത് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ നിന്നൊന്നും ജോൺ ബ്രിട്ടാസ് എംപിയും പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

