പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ എംബ്ലം പതിക്കുന്നതിനെച്ചൊല്ലി മുസ്ലിം ലീഗിൽ ഭിന്നത രൂക്ഷമാകുന്നു. എംബ്ലം പതിക്കുന്നതിൽ കുഴപ്പമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി വ്യക്തമാക്കിയതിന് പിന്നാലെ, അദ്ദേഹത്തെ തള്ളി ടി.പി അഷ്റഫലി എംഎൽഎ. മനുഷ്യൻ അഭിമാനത്തോടെ ജീവിക്കണമെന്ന മുദ്രാവാക്യമുള്ള പാർട്ടിയാണ് മുസ്ലിം ലീഗെന്നും, ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന ഒന്നും ചെയ്യരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വയനാട്ടിൽ മുസ്ലിം ലീഗ് നിർമ്മിച്ച് നൽകിയ വീടുകളിൽ എംബ്ലം പതിച്ചിട്ടില്ലെന്നും, മനുഷ്യരുടെ സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെയ്ക്കുന്നതിൽ തെറ്റില്ലെന്നും അതിന്റെ പേരിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ട് തടയേണ്ടതില്ലെന്നുമാണ് മന്ത്രി കെ.എം ഷാജി അറിയിച്ചത്. മുൻപ് കോൺഗ്രസ് ഭരണകാലത്ത് ഇന്ദിരാവാസ് യോജന പോലുള്ള പദ്ധതികളിലും സമാനമായ രീതികൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരുമായി ആരോഗ്യകരമല്ലാത്ത ചർച്ചകൾക്ക് താൽപ്പര്യമില്ലെന്നും ഷാജി വ്യക്തമാക്കിയിരുന്നു.
ALSO READ: പ്രവാസി ക്ഷേമ പെൻഷൻ സർക്കാരിൻറെ ഔദാര്യമല്ല, അവരെ യുഡിഎഫ് വഞ്ചിക്കുന്നു: പി.എ മുഹമ്മദ് റിയാസ് എംഎൽഎ
സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറൽ സംവിധാനവും കേന്ദ്രത്തിന് അടിയറവ് വെക്കുന്ന നിലപാടാണ് മന്ത്രി ഷാജി സ്വീകരിക്കുന്നതെന്ന് വിവിധ കോണുകളിൽ നിന്ന് വിമർശനമുയർന്നു. കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ടകൾക്ക് സംസ്ഥാന താത്പര്യങ്ങൾ ബലികഴിക്കുന്നത് പ്രതിഷേധാർഹമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ അധികാരത്തിലുണ്ടായിരുന്ന എൽഡിഎഫ് സർക്കാർ ഈ എംബ്ലം നിബന്ധന അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

