ഇന്നലെ കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. സെൻ്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ. നാളെ രാവിലെ മുതൽ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനം ഉണ്ടാകും. അതിനിടെ മാർപാപ്പയുടെ ഭൌതികശരീരത്തിൻ്റെ ചിത്രങ്ങൾ വത്തിക്കാൻ പുറത്ത് വിട്ടിട്ടുണ്ട്.
മാർപാപ്പയുടെ മരണപത്രത്തിലെ നിർദേശങ്ങൾ വത്തിക്കാൻ ഇന്ന് വെളിപ്പെടുത്തിയിരുന്നു. തനിക്ക് അന്ത്യ വിശ്രമം ഒരുക്കേണ്ടത് റോമിലെ സെൻ്റ് മേരി ബസലിക്കയിലായിരിക്കണമെന്നാണ് അദ്ദേഹം മരണപത്രത്തിൽ കുറിച്ചത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒന്നും തന്നെ വേണ്ടെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നുമാണ് അദ്ദേഹം നിർദേശം നൽകിയിരിക്കുന്നത്. മാർപാപ്പയുടെ മരണ സർട്ടിഫിക്കറ്റും വത്തിക്കാൻ പുറത്ത് വിട്ടിട്ടുണ്ട്. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് അദ്ദേഹത്തിൻ്റെ മരണ കാരണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
ഇന്നലെ രാവിലെ 7.35ന് ( ഇന്ത്യൻ സമയം രാവിലെ 11.05) ആണ് 88കാരനായ മാർപാപ്പയുടെ മരണം സംഭവിച്ചത്. ഇരട്ട ന്യുമോണിയ ബാധിച്ച് ആഴ്ചകളോളം നീണ്ടുനിന്ന ആശുപത്രിവാസത്തിന് ശേഷം രോഗം ഭേദമായി വസതിയിൽ തിരികെയെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം. ഞായറാഴ്ച വത്തിക്കാനിൽ നടന്ന പ്രാർഥന ശുശ്രൂഷകളിൽ അടക്കം പങ്കെടുത്ത് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തിരുന്നു. സാധാരണ ജീവിത്തതിലേക്ക് മടങ്ങിവരവെയായിരുന്നു അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

