ഫ്രാന്‍സിസ് മാർപാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് മാറ്റിവച്ചു. ഈ പദവിയിലേക്കെത്തുന്ന ആദ്യത്തെ മില്ലെനിയൻ ആയിരിക്കും കാർലോ അക്യുട്ടിസ്. കൗമാരക്കാരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് അടുത്ത ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം നടക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു. ഈസ്റ്ററിന്റെ രണ്ടാം ഞായറാഴ്ചയായ ഏപ്രിൽ 27-ന് ഇത് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതിൽ ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളിൽ നിന്നുള്ള 80,000-ത്തിലധികം കൗമാരക്കാർ ഒത്തുകൂടുമെന്ന് ഇവാഞ്ചലൈസേഷൻ ഡിക്കാസ്റ്ററി അറിയിച്ചിരുന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, സ്പെയിൻ, പോർച്ചുഗൽ, ഫ്രാൻസ്, ഉക്രെയ്ൻ, യു.കെ, ജർമ്മനി, ചിലി, വെനിസ്വേല, മെക്സിക്കോ, ഓസ്ട്രേലിയ, അർജന്റീന നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കൾ കൗമാരക്കാരുടെ സംഗമത്തിനായി രജിസ്റ്റർ ചെയ്തിരുന്നു.
2006-ൽ, പതിനഞ്ചാം വയസ്സിൽ രക്താർബുദം ബാധിച്ച് മരിച്ച കാർലോ അക്യുട്ടിസ് അനൗപചാരികമായി “ദൈവത്തിന്റെ ഇൻഫ്ളുവൻസർ” എന്നാണ് അറിയപ്പെട്ടിരുന്നത്. തന്റെ ഇടവകയ്ക്കായി ഒരു വെബ്‌സൈറ്റ് സൃഷ്ടിച്ചതിലൂടെയും, കോഡിംഗ് നടത്തിയതിലൂടെയും, കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി തന്റെ കഴിവുകൾ ഉപയോഗിച്ചതിലൂടെയും ആണ് അക്യുട്ടിസ് പ്രശസ്തനായി മാറിയത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അദ്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി ശ്രദ്ധേയനായി.
ALSO READ: പൂച്ചകളെ വളർത്തുന്നവർക്ക് ഹൃദ്രോഗ സാധ്യത കുറയും; പഠനങ്ങളിൽ പറയുന്നത് ഇങ്ങനെ
2020-ൽ കാർലോ അക്യുട്ടിസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ചു, പാൻക്രിയാസിനെ ബാധിക്കുന്നരോഗമുള്ള ഒരു ബ്രസീലിയൻ കുട്ടിയെ സുഖപ്പെടുത്തിയ ആദ്യത്തെ അദ്ഭുതത്തിനു ശേഷമാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കാർലോയുടെ മധ്യസ്ഥതയിൽ കോസ്റ്ററിക്കയിൽ നിന്നുള്ള വിദ്യാർത്ഥിയായ വലേറിയയ്ക്ക് അപകടത്തെത്തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അദ്ഭുതമായി സമിതി അംഗീകരിച്ചതോടെ വിശുദ്ധരുടെ ഗണത്തിലേക്കു ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപ്പാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി തീരുമാനിക്കുകയായിരുന്നു.
ഇറ്റലിയിലെ അസീസിയിൽ കാർലോ അക്യൂട്ട്സിന്റെ ശവകുടീരം പൊതു ആരാധനയ്‌ക്കായി തുറന്നു നൽകിയിട്ടുണ്ട്. ജീൻസും ടെന്നീസ് ഷൂസും ധരിച്ച് കിടക്കുന്ന അദ്ദേഹത്തെ വ്യൂവിറങ് ഗ്ലാസിലൂടെ വീണ്ടും കാണാൻ കഴിയും. അക്യുട്ടിസിന്റെ ശവകുടീരം ദിവസവും നൂറുകണക്കിന് തീർത്ഥാടകർ സന്ദർശിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഒരു ദശലക്ഷം ആളുകൾ അക്യുട്ടിസിന്റെ ശവകുടീരത്തിലേക്ക് തീർത്ഥാടനം നടത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

