റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത കോമഡി ഹിറ്റ് ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ലാല്‍, ദിലീപ്, സംയുക്ത വർമ്മ, ഗീതു മോഹൻദാസ്, കാവ്യ മാധവൻ തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രം 2000-ലാണ് പുറത്തിറങ്ങിയത്. ഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്. ചിത്രത്തില്‍ സലിംകുമാറും ശ്രദ്ധേയമായ ഒരു വേഷം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ സലീം കുമാർ.
പൊള്ളാച്ചിയിലായിരുന്നു തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ട് നടന്നത്. അവിടെ വെച്ച് ഉണ്ടായ ഒരു രസകരമായ അനുഭവമാണ് സലീം കുമാർ പങ്കുവെച്ചത്.
‘തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ട് പൊള്ളാച്ചിയിലായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും അവിടെത്തന്നെയായിരുന്നു താമസം ഏര്‍പ്പാടാക്കിയത്. എനിക്ക് അതിരാവിലെ ചായ കുടിക്കുന്ന ശീലമുണ്ട്. അതിന് വേണ്ടി പുലര്‍ച്ചെ നടന്ന് അവിടത്തെ ജങ്ഷനിലുള്ള ചായക്കടയില്‍ പോയി ചായ കുടിക്കും. രണ്ടാമത്തെ ദിവസം പോയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
എനിക്ക് ചെറുതായി പേടി വന്നു. പരിചയമില്ലാത്ത നാടാണല്ലോ. ഞാന്‍ വേഗം ചായ കുടിച്ചിട്ട് പോയി. പിറ്റേദിവസം നാട്ടുകാരില്‍ ഒരാള്‍ എന്റെയടുത്ത് വന്നിട്ട് ‘സിനിമാനടനാണോ’ എന്ന് ചോദിച്ചു. എന്റെ തമിഴ് സിനിമ അവര്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു. അന്നേവരെ ഞാന്‍ ഒരു തമിഴ് പടവും ചെയ്തിട്ടില്ല. കൂടുതല്‍ ചോദിച്ചപ്പോഴാണ് അറിഞ്ഞത് കിന്നാരത്തുമ്പികളുടെ തമിഴ് ഡബ്ബ് അവിടെ റിലീസായിട്ടുണ്ടെന്ന്.
അതില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ആ പടത്തിന്റെ ഷൂട്ട് തീരുന്നതുവരെ ആ നാട്ടുകാര്‍ എനിക്ക് വി ഐ പി ട്രീറ്റ്മെന്റ് തന്നു. ഒന്ന് ആലോചിച്ച് നോക്കണം, സുരേഷ് ഗോപിയും ദിലീപും ഒക്കെയുള്ളപ്പോഴാണ് എന്നെ അവര്‍ അങ്ങനെ ട്രീറ്റ് ചെയ്തത്. കാരണം, അവര്‍ക്ക് പരിചയമുള്ള ഒരേയൊരു സിനിമാക്കാരന് ഞാന്‍ മാത്രമായിരുന്നു,’
തെങ്കാശിപട്ടണം സിനിമാ ചിത്രീകരണ വേളയില്‍ ഉണ്ടായ രസകരമായ അനുഭവത്തെ പറ്റി സലീം കുമാര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

