ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി-20 ഇന്ന്

ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരക്ക് ഇന്ന് തുടക്കമാകും. സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്ന് മത്സര ട്വന്റി-20 പരമ്പരയ്ക്കിറങ്ങുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസമാണ് കോഹ്ലിക്കും കൂട്ടര്‍ക്കുമുള്ളത്. ഇന്ന് രാത്രി ഏഴിന് ധര്‍മശാലയിലാണ് മത്സരം. ട്വന്റി-20ക്ക് പുറമേ മൂന്ന് ടെസ്റ്റ് പരമ്പരയുമുണ്ട്.

പരിമിത ഓവര്‍ ലോകകപ്പിന് മുന്നോടിയായി ഇനി വരുന്ന 13 മാസം 27 ട്വന്റി-20യാണ് ഇന്ത്യ കളിക്കുന്നത്. ഇതിനിടയില്‍ ഐപിഎല്ലും അരങ്ങേറും. ഫെബ്രുവരി മുതല്‍ ഒക്ടോബര്‍വരെ ഒരു ടെസ്റ്റ് പോലും ഇന്ത്യ കളിക്കുന്നില്ല. ലക്ഷ്യം വ്യക്തമാണ്.

ഓസ്ട്രേലിയ കണക്കാക്കി കരുക്കള്‍ നീക്കിക്കഴിഞ്ഞു ബിസിസിഐ. ഇന്ത്യന്‍ പരിശീലകനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ പരമ്പരയെന്ന നിലയില്‍ രവി ശാസ്ത്രിക്കും പരിശീലക സംഘത്തിനും മികച്ച ജയം അനിവാര്യമാണ്.

വിന്‍ഡീസിനെതിരെ കളിച്ച ടീമില്‍നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ എത്തുന്നത്. വിശ്രമം അനുവദിച്ചിരുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി. പേസര്‍ ഭുവനേശ്വര്‍ കുമാറാണ് പുറത്തുപോയത്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.

കോഹ്ലി നയിക്കുന്ന ബാറ്റിങ് നിരയില്‍ ശ്രേയസ് അയ്യറും മനീഷ് പാണ്ഡെയും മധ്യനിരയിലെത്തും. മഹേന്ദ്രസിങ് ധോണിക്ക് പകരം ഋഷഭ് പന്ത് തന്നെയാണ് വിക്കറ്റിന് പിന്നിലെ കാവല്‍ക്കാരന്‍. ബുമ്രയുടെയും ഭുവനേശ്വറിന്റെയും അഭാവത്തില്‍ വിന്‍ഡീസില്‍ തിളങ്ങിയ നവ്ദീപ് സെയ്നിയാണ് പേസിങ് നിര നയിക്കുന്നത്.

ഹാഷിം അംലയും ഫാഫ് ഡു പ്ലെസിസുമില്ലാത്ത ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ നയിക്കുന്നത് ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കാണ്. ഇന്ത്യയില്‍ മികച്ച റെക്കോഡാണ് ഇടംകൈയനുള്ളത്. കഴിഞ്ഞ ഐപിഎലില്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമനായിരുന്നു ഈ വിക്കറ്റ് കീപ്പര്‍. കഗീസോ റബാദയാണ് പേസര്‍മാരിലെ ഉശിരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here