കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് തിരിച്ചടി. കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയെ 7 ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസ് ആവശ്യം കോടതി തള്ളി. പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കസ്റ്റസ് പാലിച്ചില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്നനാക്കി മര്‍ദ്ധിച്ചതായി അര്‍ജുന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ അര്‍ജുന്‍ ആയങ്കിയ 7 ദിവസം കൂടെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി തിരസ്‌കരിച്ചു. പാലിക്കേണ്ട മാനദണ്ഡങ്ങള്‍ കസ്റ്റംസ് പാലിച്ചില്ലെന്നും കസ്റ്റഡിയില്‍ മര്‍ദ്ധിക്കാന്‍ പാടില്ലായിരുന്നു എന്നു കോടതി നിരിക്ഷിച്ചു.

ചോദ്യം ചെയ്യലിനിടെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ നഗ്‌നനാക്കി മര്‍ദ്ധിച്ചതായി അര്‍ജുന്‍ കോടതിയില്‍ പരാതി പറഞ്ഞിരുന്നു. കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയില്‍ വച്ചാണ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചതെന്നും അര്‍ജുന്‍ കോടതിയെ അറിയിച്ചിരുന്നു. അര്‍ജുന്റെ പരാതി രേഖപ്പെടുത്തിയ ശേഷമാണ് കസ്റ്റഡി ആവശ്യം തള്ളിയുള്ള കോടതിയുടെ ഉത്തരവ്.

അതേസമയം അര്‍ജുന്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായി കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്വര്‍ണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലാ എന്നായിരുന്നു അര്‍ജുന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഷഫിക്ക് നല്‍കിയ മൊഴി ഇതിന് വിരുദ്ധമാണ്. കൂടാതെ ഭാര്യയുടെ അമ്മ സാമ്പത്തികമായി സഹായിച്ചു എന്ന അര്‍ജുന്റെ മൊഴിയും തെറ്റുധരിപ്പിക്കുന്നതാണ്.

അമ്മ അര്‍ജുനെ സാമ്പത്തികമായി സഹായിച്ചിട്ടില്ലെന്നാണ് ഭാര്യ അമല നല്‍കിയ മൊഴിയെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു. എന്നാല്‍ അര്‍ജുന്‍ കസ്റ്റഡിയില്‍ തുടരേണ്ട എന്ന വിലയിരുത്തലില്‍ കസ്റ്റഡി ആവശ്യം കോടതി തള്ളുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here