നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഇ ഡി നോട്ടീസ്|ED Notice

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ഇരുവരും ഈ മാസം 8ന് ഹാജരാകണമെന്നാണ് ഇ ഡി നോട്ടീസ്. ഇ ഡിയുടെ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോണ്‍ഗ്രസിനെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് വക്താവ് രണ്‍ദീപ്സിംഗ് സുര്‍ജേവാല പ്രതികരിച്ചു. കോണ്‍ഗ്രസിന്റെ പാര്‍ട്ടി മുഖപത്രമായിരുന്ന നാഷണല്‍ ഹെറാള്‍ഡിന്റെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തെന്നാണ് നിലവിലുള്ള കേസ്. സുബ്രഹ്മണ്യ സ്വാമിയാണ് 2012ല്‍ രാഹുലും സോണിയയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കുന്നത്. നരേന്ദ്രമോദി 2014ല്‍ അധികാരത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കേസ് വലിയ തലവേദനയാണ് സൃഷ്ടിച്ചത്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന്, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള എ.ജെ.എല്‍ എന്ന കമ്പനിയെ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിക്ക്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 90 കോടി ഇന്ത്യന്‍ രൂപ പലിശ രഹിത വായ്പയായി കൊടുത്തുവെന്നും, ഈ തുക ഇതു വരെ തിരിച്ചടച്ചിട്ടില്ലെന്നും സ്വാമിയുടെ പരാതിയില്‍ പറയുന്നു. 2015ല്‍ പിന്നീട് കേസില്‍ പട്യാല കോടതിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ജാമ്യമെടുത്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here