ആരോഗ്യരംഗത്തെ മുന്നണിപ്പോരാളികളെ ആദരിക്കാൻ കൈരളി ടിവി സംഘടിപ്പിക്കുന്ന ‘കൈരളി ടിവി ഡോക്ടേഴ്സ് അവാർഡ്(Kairali TV Doctors Award) ഇന്ന് എറണാകുളത്ത് നടക്കും. കേരളത്തിന്‍റെ മാധ്യമചരിത്രത്തില്‍ ആദ്യമായാണ് ഒരു ടെലിവിഷന്‍ ചാനല്‍ ആതുര ശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കാന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
2015 ലാണ് ആദ്യ അവാര്‍ഡ്(award) സംഘടിപ്പിച്ചത്. ആറാമത്തെ ഡോക്ടേഴ്സ് അവാര്‍ഡ് വിതരണമാണ് ഇന്ന് നടക്കുന്നത്. കേരളത്തെ ഭീതിയിലാക്കിയ നിപ്പാ കാലത്ത് സ്വന്തം ജീവന്‍ ത്യജിച്ച് രോഗി പരിചരണത്തിന്റെ മഹത്തായ സേവന സന്ദേശം നല്‍കിയ ലിനിയെ നമുക്കൊരിക്കലും മറക്കാനാവില്ല.
കൊവിഡ്(covid) കാലത്തും നമുക്ക് ഒട്ടേറെ ആരോഗ്യപ്രവർത്തകരെ നഷ്ടമായി. അവരെക്കൂടി ഓർമിക്കാനുള്ള നിമിഷമാകും ഈ അവസരം എന്നതിൽ സംശയമില്ല. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷവും അവാര്‍ഡ് നല്‍കാനായില്ല.
സര്‍ക്കാര്‍ -സ്വകാര്യ- സന്നദ്ധസേവന മേഖലകളില്‍നിന്ന് ഓരോരുത്തരെ വീതം ജനകീയ നാമനിര്‍ദേശത്തിലൂടെ കണ്ടെത്തി മൂന്ന് മാതൃകാ ഡോക്ടര്‍മാരെ ആദരിക്കുകയാണ് ഈ അവാര്‍ഡിലൂടെ കൈരളി ടിവി ലക്ഷ്യമിടുന്നത്. സമൂഹത്തിനാകെ മാതൃകയാകുന്ന നേട്ടങ്ങൾ കൊയ്ത മൂന്ന് മഹനീയ വ്യക്തിത്വങ്ങളെയാണ് ഈ വേദിയിൽ ആദരിക്കുന്നത്.
വി പി ഗംഗാധരൻ, ജോസ് ചാക്കോ പെരിയപുറം, ഡോ എസ് എസ് സന്തോഷ് ഡോ ഷഹിർഷാ , പുനലൂർ താലൂക് (ഗവണ്മെന്റ്), ഡോ അനൂപ് കുമാർ എ എസ് (നിപ്പ) എന്നിവരൊക്കെ ഈ അവാർഡിന് അർഹരായിട്ടുണ്ട്.
പ്രളയകാലത്ത് തണലായ ഡോ രാധാകൃഷ്ണൻ, ആദിവാസി സമൂഹങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഡോക്ടർമാർ, കാസർഗോഡ് എൻഡോസള്‍ഫാനെതിരെ പൊരുതിയ ഡോ വൈ എസ് മോഹൻദാസ്, മന്ത് രോഗികൾക്കായി പ്രവർത്തിച്ച ഡോ സൈറു ഫിലിപ്പ് (ഗവണ്മെന്റ്), മനോരോഗികളെ ചേർത്ത് പിടിച്ച ഡോ ചിത്ര തുടങ്ങി ഒരുകൂട്ടം ആരോഗ്യപ്രവർത്തകരെ കൈരളി 5 വർഷം കൊണ്ട് ആദരിച്ചു. അറിയപ്പെടാത്ത പല ഡോക്ടർമാരെയും കൈരളി ആദരവിന്റെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നു.
അവസാന വർഷം ഡോക്‌ടേഴ്‌സ് അവാർഡിൽ ഡോക്ടർ അല്ലാതെ ഒരാൾ കൂടി അർഹയായി.നിപ്പ കാലത്ത് രക്തസാക്ഷിത്വം വഹിച്ച ലിനിക്ക് വേണ്ടി ഭർത്താവും കുഞ്ഞുങ്ങളും അവാർഡ് ഏറ്റു വാങ്ങിയത് ഏവരുടെയും കണ്ണ് നിറച്ചു. ഇത്തവണ ഡോക്ടർമാർക്കൊപ്പം ആരോഗ്യപ്രവർത്തകരെ കൂടി ഇതേ വേദിയിൽ ആദരിക്കുന്നു. ആരോഗ്യരംഗം ഒന്നായി നിൽക്കുന്നതാണല്ലോ ഇപ്പോഴത്തെ കാഴ്ച.
കൈരളി ടിവി സംഘടിപ്പിച്ച എല്ലാ ഡോക്ടേഴ്സ് അവാര്‍ഡുകളുടെയും വിധി നിര്‍ണയ സമിതി അധ്യക്ഷന്‍ കേരള സര്‍വകലാശാല മുന്‍ വിസിയും ന്യൂറേോ സര്‍ജനും സംസ്ഥാന സര്‍ക്കാരിന്‍റെ കൊവിഡ് വിദഗ്ധ സമിതി അധ്യക്ഷനുമായ ഡോ. ബി ഇക്ബാല്‍ ആണ്.
ഡോ. ബി ഇക്ബാലും , ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. പി എസ് ശ്രീകലയും ഉള്‍പ്പെടുന്ന വിധിനിര്‍ണയ സമിതിയാണ് ഇത്തവണ അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here