വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസ് പ്രതിഷേധം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജനാധിപത്യം രാജ്യത്ത് മരിച്ചുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. വരും ദിവസങ്ങളിലും ശക്തമായ സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം.
കറുത്ത വസ്ത്രം ധരിച്ചായിരുന്നു സഭയ്ക്കകത്തും പുറത്തുമുള്ള കോണ്‍ഗ്രസ് പ്രതിഷേധം. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തിയ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് ആദ്യം പ്രചിഷേധിച്ചു. സോണിയ ഗാന്ധിയും പ്രതേഷേധത്തിന്റെ ഭാഗമായി. പിന്നാലെ രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച ദില്ലി പൊലീസ് എംപിമാരെ വിജയ് ചൗക്കില്‍ തടഞ്ഞു. തുടര്‍ന്ന് പൊലീസും എംപിമാരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.
പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ വന്നതോടെ എംപിമാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കായികമായി കൈകാര്യം ചെയ്താലും പ്രതിരോധം തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.ജനങ്ങളുടെ ശബ്ദമാണ് ഉയര്‍ത്തുന്നതെന്ന് സച്ചിന്‍ പൈലറ്റ് കൈരളി ന്യൂസിനോട് പറഞ്ഞു.
എഐസിസി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസ്ഥിതിയിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറെ നേരം ഉന്തു തള്ളുമുണ്ടായി, ബാരിക്കേഡ് ചാടിക്കടന്നാണ് പ്രിയങ്കാ ഗാന്ധി മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനങ്ങളുടെ ശബ്ദം സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here