തിരുവനന്തപുരം കഠിനംകുളത്ത് സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. കഠിനംകുളം സ്റ്റേഷൻ പരിധിയിലെ ചിറ്റാറ്റുമുക്കിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിൻ (37) ആണ് രണ്ടംഗ ഗുണ്ടാ സംഘത്തിൻ്റെ അക്രമത്തിനിരയായത്.
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഫെബിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തിനെ ഏഴംഗസംഘം കഴിഞ്ഞ വർഷം ആക്രമിച്ചിരുന്നു. ഈ കേസിലെ ദൃക്സാക്ഷിയായ ഫെബിൻ കോടതിയിൽ സാക്ഷി പറഞ്ഞതിനാണ് ഗുണ്ടാസംഘം ആക്രമിച്ചത്. അന്നത്തെ കേസിലെ മൂന്നാം പ്രതിയായ വിനോജ്,തക്കാളി വിനോജ്, ക്ലിന്റൺ എന്നിവർ ചേർന്നാണ് ആക്രമിച്ചത്.
കഴക്കൂട്ടത്ത് നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന ഫെബിനെ സ്കൂട്ടർ കുറുകെ വെച്ച് തടഞ്ഞാണ് വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. ഫെബിന് ഇരു കൈകൾക്കും ഗുരുതരമായി വെട്ടേറ്റു. ഒരു കൈ അറ്റു തൂങ്ങി തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫെബിൻ്റെ മുതുകിലും കാലിലും രണ്ടാമനായ ക്ലിന്റൺ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫെബിനെ നാട്ടുകാരാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Also Read: ഗവി മീനാറിൽ കൊല്ലപ്പെട്ട അംഗനവാടി ജീവനക്കാരിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
പ്ലാസ്റ്റിക് സർജറി അടക്കമുള്ള ശസ്ത്രക്രിയ നടത്തിയ ഹെബിൻ സ്വകാര്യ ആശുപത്രി ഐസിയുവിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി കഠിനംകുളം പോലീസ് തിരച്ചിൽ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

