ഫിഫ ലോകകപ്പിലെ ഇന്ന് നടന്ന ലൂസേഴ്‌സ് ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം. മിയാമിയിൽ നടന്ന മത്സരത്തിൽ പത്ത് ഗോളുകളാണ് പിറന്നത്. മത്സരത്തിൽ നാലിനെതിരെ ആറു ഗോളുകൾ അടിച്ചാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.ഗോൾമഴ പെയ്ത മത്സരത്തിൽ ബുക്കായോ സാക്ക നേടിയ ഹാട്രിക്കിന്റെ പിൻബലത്തിലാണ് ഇംഗ്ലണ്ട് കരുത്തരായ ഫ്രഞ്ച് പടയെ മറികടന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് ഫ്രാൻസിനെ നിലം പരിശാക്കി കളഞ്ഞു. മൂന്നാം മിനുട്ടിൽ റായിസും 18ആം മിനുട്ടിൽ കൊൻസായും അവർക്കു പിന്നാലെ 37ആം മിനുട്ടിലും ഇഞ്ചുറി ടൈമിലും സാകയും ഗോൾ നേടിയപ്പോൾ ഏകപക്ഷീയമായ നാല് ഗോളുകളുടെ ലീഡ് ആണ് 1966 ലെ ജേതാക്കൾ ആദ്യ പകുതിയിൽ സ്വന്തമാക്കിയത്.
എന്നാൽ രണ്ടാം പകുതിയിൽ ചിത്രം മാറിമറിഞ്ഞു, കിലിയൻ എംബപ്പേ രണ്ടു തവണയും ബാർകോള ഒരു തവണയും വലകുലുക്കിയപ്പോൾ സ്കോർ 4-3 എന്ന നിലയിലെത്തി. ഫ്രാൻസ് സമനില നേടാൻ ആയി കിണഞ്ഞു ശ്രമിക്കുന്നതിനിടയിൽ കളിയുടെ 87ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് സാക്ക തന്റെ ഹാട്രിക്കും ഇംഗ്ലണ്ടിന്റെ ആഞ്ഞം ഗോളും നേടി. ഇഞ്ചുറി ടൈമിൽ ഫ്രാൻസിന് വേണ്ടി ഡെംബലെയും ഇംഗ്ലണ്ടിന് വേണ്ടി ബില്ലിങ്‌ഹാമും ഓരോ ഗോൾ വീതം നേടി മത്സരത്തിലെ ആകെ ഗോളുകളുടെ എണ്ണം പത്തിൽ എത്തിച്ചു.
England are #FIFAWorldCup Bronze Final winners 🏴
— FIFA World Cup (@FIFAWorldCup) July 18, 2026
മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയതോടെ ഈ ലോകകപ്പിലേയും ലോകകപ്പ് ചരിത്രത്തിലെയും ഏറ്റവും വലിയ ഗോൾ വേട്ടക്കാരനായി എംബപ്പേ മാറി. ഈ ലോകകപ്പിലെ പത്ത് ഗോളുകൾ ഉൾപ്പടെ 22 ഗോളുകളാണ് ഫ്രഞ്ച് നായകന്റെ സമ്പാദ്യം. എംബാപ്പയുടെ സഹതാരമായ ഒളിസേ ഒരൊറ്റ ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവുമധികം അസിസ്റ്റുകൾ സൃഷ്‌ടിച്ച താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. ഏഴു അസിസ്റ്റുകൾ സൃഷ്‌ടിച്ച താരം 1970 ലെ ആറ് അസിസ്റ്റുകളെന്ന പെലെയുടെ റെക്കോർഡ് പഴങ്കഥയാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

