
ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരതകൾ പലപ്പോഴും മനുഷ്യ മനസിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. തിങ്കളാഴ്ച ഇസ്രയേൽ വ്യോമസേന ഒരു കോഫി ഷോപ്പിന് നേരെ നടത്തിയ ആക്രമണം ആരെയും ഞെട്ടിക്കും. പടിഞ്ഞാറൻ ഗാസ നഗരത്തിലെ ആക്ടിവിസ്റ്റുകളും പത്രപ്രവർത്തകരും പ്രദേശവാസികളും പതിവായി സന്ദർശിക്കുന്ന ഒരു പ്രശസ്തമായ ബീച്ച് സൈഡ് കഫേയിൽ തിങ്കളാഴ്ച ഇസ്രയേൽ സൈന്യം വർഷിച്ചത് 230 കിലോയുടെ ബോംബ്.
യുഎസ് നിർമ്മിത MK-82 എന്ന അതീവ നശീകരണ ശേഷിയുള്ള ബോംബിന്റെ അവശിഷ്ട്ങ്ങൾ തകർന്ന കോഫി ഷോപ്പിന് അടിയിൽ നിന്നും കണ്ടെടുത്തു. ആക്രമണത്തിൽ പ്രമുഖ യുദ്ധ റിപ്പോർട്ടറും പലസ്തീൻ ചലച്ചിത്ര നിർമ്മാതാവുമായ ഇസ്മായിൽ അബു ഹതാബ്, 35 വയസ്സുള്ള ഒരു വീട്ടമ്മ, നാല് വയസ്സുള്ള ഒരു കുട്ടി എന്നിവരുൾപ്പെടെ 24 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റവരിൽ 14 വയസ്സുള്ള ഒരു ആൺകുട്ടിയും 12 വയസ്സുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു.
ALSO READ; ലോകത്ത് ഏറ്റവും കൂടുതല്‍ മാലിന്യം പുറന്തള്ളുന്നത് യു എസ് സൈന്യം; പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്
കുട്ടികൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരുൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് ഇത്രയും വലിയ ബോംബുകൾ വർഷിക്കുന്നത് യുദ്ധക്കുറ്റത്തിൽ വരുമെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. വീഴുന്നയിടത്ത് വൻ സ്ഫോടനത്തോടെ പൊട്ടിത്തെറിക്കുന്ന ഈ ബോംബ്, നൂറുകണക്കിന് മീറ്റർ ചുറ്റളവിൽ കൂർത്ത ചീളുകൾ തെറിപ്പിക്കുന്ന തരത്തിൽ നിർമിച്ചവയാണ്.
ഈ ബോംബ് പ്രയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. ജനീവ കൺവെൻഷനുകൾക്ക് കീഴിലുള്ള അന്താരാഷ്ട്ര മാനുഷിക നിയമത്തിന്‍റെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ നടത്തിയത്. സൈനിക നടപടികൾക്ക് മുമ്പ് ഇസ്രായേൽ പ്രതിരോധ സേന (IDF) പുറപ്പെടുവിക്കുന്ന ഒഴിപ്പിക്കൽ മുന്നറിയിപ്പുകളൊന്നും ഇവിടെ നൽകിയിരുന്നില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here