
അയോധ്യ സംഭാവന ക്രമക്കേടിൽ പ്രതികരണവുമായി സിപിഐ(എം) ജനറൽ സെക്രട്ടറി എംഎ ബേബി. അയോധ്യയിലെ സംഭാവന ഉൾപ്പെടെ അപഹരിച്ചത് അപമാനകരമാണെന്നും യോഗി സർകാർ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു. നേരത്തെ തന്നെ യോഗി സർകാർ സംസ്ഥാനത്ത് ക്രമസമാധാനം പാലിക്കുന്നതിൽ പരാജയമാണെന്ന് അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ ബുൾഡോസർ രാജ് നടപ്പാക്കുന്ന സർകാരാണ്. അയോധ്യ രാമക്ഷേത്ര വിഷയത്തിൽ ഉൾപ്പെട്ട ഉന്നതരെ സംരക്ഷിക്കരുതെന്നും എംഎ ബേബി പറഞ്ഞു.
കൂടാതെ, പ്രത്യേക കേന്ദ്രകമ്മിറ്റി യോഗത്തിന് മുന്നോടിയായി പോളിറ്റ്ബ്യൂറോ യോഗം ചേർന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സാഹചര്യം വിലയിരുത്തിയതായും അസാധാരണമായ തോൽവി ആണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട അന്തിമ റിപ്പോർട്ടിന് പിബി രൂപം നൽകും.
അതേസമയം, അയോധ്യ ക്ഷേത്ര നിർമാണത്തിന് സംഭാവന നൽകിയവരുടെ മൊഴി രേഖപ്പെടുത്തും. കാണാതായ 60 കിലോ വെള്ളിക്കെട്ടി സംഭാവന നൽകിയ അനുരാഗ് രസ്തോഗിയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. ക്ഷേത്ര നിർമ്മാണത്തിനായി ഭൂമി വാങ്ങിയതിലും വൻ അഴിമതി നടന്നിട്ടുണ്ട് എന്നാണ് കണ്ടെത്തൽ. ഇതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. ഹർജി ലിസ്റ്റ് ചെയ്തിലെങ്കിൽ തിങ്കളാഴ്ച വീണ്ടും പരാമർശിക്കാനും സുപ്രീംകോടതി നിർദേശം നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

