പുസ്തകപ്രകാശനങ്ങൾ സാധാരണമായിരിക്കും. എന്നാൽ ഒരു അമ്മയുടെയും മകളുടെയും പുസ്തകങ്ങളുടെ പ്രകാശനം ഒരേ വേദിയിൽ നടന്ന അപൂർവതയ്ക്കാണ് തിരുവനന്തപുരം പ്രസ് ക്ലബ് വേദിയായത്. വി എസ് ജയ എഴുതിയ ‘ജീവനില്ലാത്ത മീനുകൾ’ എന്ന പുസ്തകവും മകൾ നേഹ ഡി തമ്പാൻ എഴുതിയ ‘ഇങ്ക്ലെറ്റ്സ്’ എന്ന കവിതാസമാഹാരവും. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.
ചിലർ ജനിക്കുന്നത് സമൂഹത്തെ തന്നെ വിസ്മയിപ്പിക്കാനാണ്. നേഹ അങ്ങനെയാണ്. നേഹയും ലോകത്തെ വിസ്മയിപ്പിക്കാൻ പോവുകയാണ്. തന്റെ ജീവിതാനുഭവങ്ങൾ സർഗ്ഗ സൃഷ്ടിയാക്കി മാറ്റുന്ന ഒരു പെൺകുട്ടി പരിമിതികൾക്കെതിരെ നേടിയ വിജയം. പൊളിറ്റിക്സിലും ഇംഗ്ലീഷിലും ബിരുദാനന്തര ബിരുദധാരിയാണ് നേഹ. ഇംഗ്ലീഷിൽ യുജിസി നെറ്റ് യോഗ്യതയും നേടിയിട്ടുണ്ട്. കവിത, തിരക്കഥ, അവതരണം എന്നിവയ്ക്കുള്ള സംസ്ഥാന അവാർഡും നേടിയ നേഹയെ ഫീനിക്സ് അവാർഡ് നൽകി കൈരളി ടിവിയും ആദരിച്ചിട്ടുണ്ട്.
ഇതുവരെ 4 പുസ്തകങ്ങളാണ് നേഹയുടേതായി പ്രസിദ്ധീകരിച്ചത്. അഞ്ചാമത്തേതാണ് “ഇങ്ക്ലെറ്റ്സ്” എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം. ബുക്കർ മീഡിയ പബ്ലിക്കേഷൻസാണ് അമ്മയുടെയും മകളുടെയും പുസ്തകങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്നത്. 4-ാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് നേഹയുടെ ആദ്യ പുസ്തകം പ്രകാശനം ചെയ്യുന്നത്. തന്റെ അനുഭവങ്ങളാണ് എന്നും നേഹയ്ക്ക് എഴുതാനുള്ള കരുത്ത് പകരുന്നത്. ഞങ്ങൾക്കൊന്നും മുഖമില്ലെന്നും ഇവിടെ ഉണ്ടെന്ന് അറിയിക്കാൻ എഴുത്തുകാരിയുടെ മുഖം അണിയുകയാണെന്നും പറയുന്നു അവൾ.
ചുറ്റുമുള്ളവരോടും തന്നോടുതന്നെയും ചോദ്യങ്ങൾ ചോദിക്കുകയാണ് കവിതകളിലൂടെ നേഹ. നേഹയിലൂടെ ഈ ലോകത്തെ തന്നെ കാണാൻ സാധിക്കും, നേഹയായി ഈ ലോകം മാറുകയും ചെയ്യുന്നു. ഒരു വ്യക്തി എന്ന നിലയിൽ നേഹയ്ക്ക് പ്രകടിപ്പിക്കാൻ സാധിക്കാത്ത കാര്യങ്ങൾ നേഹ എന്ന എഴുത്തുകാരിയിലൂടെ സാധിക്കുന്നു. നേഹയിലെ എഴുത്തുകാരിയെ കണ്ടെത്തിയ ടീച്ചർ റഫീഖ ബീവിയാണ് നേഹയുടെ പുസ്തകം പ്രേംകുമാറിൽ നിന്നും സ്വീകരിച്ചത്. കുഞ്ഞ് നേഹ ആദ്യമായി തന്റെ ക്ലാസിലേക്കെത്തിയ ദിനം ഇന്നും ഓർത്തുവയ്ക്കുന്നുണ്ട് ആ ടീച്ചർ. അന്നുമുതൽ അവൾക്കൊപ്പം നിഴലായി നിൽക്കുന്ന ടീച്ചർ, നേഹ തന്റെ മകളാണെന്നും എന്നും അവൾക്കൊപ്പം താൻ ഉണ്ടാകുമെന്നും പറയുന്ന ടീച്ചർ.
തന്റെ ചുറ്റുമുള്ളതിനെയൊക്കെ മനോഹരമായി കാണുന്ന നേഹ, അതിനു കാരണം അവളുടെ ചുറ്റുമുള്ള ആളുകൾ തന്നെയാവണം. നേഹയെ ഓർക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് അമ്മ വിഎസ് ജയയെ ആയിരിക്കും. പണ്ട് തന്റെ മകൾക്ക് കഥ പറഞ്ഞുകൊടുത്ത ആ അമ്മ ഇന്ന് ലോകത്തോടും കഥകൾ പറയുന്നു. സ്ത്രീ വിചാരങ്ങളെ ജയയുടെ എഴുത്തുകളിൽ കാണാം. നേഹയുടെ വിജയത്തിന് പിന്നിലെ ശക്തികേന്ദ്രമാണ് ഈ അമ്മ. ഈ ദിവസം നേഹയുടേത് മാത്രമെന്നാണ് ആ അമ്മ മനസിന് പറയാനുള്ളത്. തന്റെ മകളുടെ സ്വപ്നം സാക്ഷാത്കരിക്കുന്ന വേദിയാണിതെന്ന് അവർ പറഞ്ഞുവയ്ക്കുന്നു. തന്റെ എഴുത്തിന്റെ ക്രെഡിറ്റുപോലും മകൾക്ക് നൽകുന്നു.
ജീവിതം ചിലപ്പോഴൊക്കെ പ്രതിസന്ധികൾ മുന്നോട്ട് വയ്ക്കുമായിരിക്കും. പക്ഷെ നേഹയെ അതൊന്നും തളർത്തില്ല, അവളിലെ ആർജവത്തിന്റെ തീ അണയുകയുമില്ല. വീണ്ടും നല്ല എഴുത്തുകളുമായി, കവിതകളും കഥകളുമായി നേഹ വരും. അവൾക്കൊപ്പം അമ്മ ജയയും ഉണ്ടാകും പുത്തൻ വായനാനുഭവം സമ്മാനിക്കാൻ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

