
പതിമൂന്ന് സീസണുകൾ നീണ്ട “ഓപ്പണിങ് മത്സര ശാപം” ഒടുവിൽ വാങ്കഡേയിൽ പഴങ്കഥയാക്കി മുംബൈ ഇന്ത്യൻസ്. ഓപ്പണർമാരായ രോഹിത് ശർമ്മയുടെയും റയാൻ റിക്കൽടണിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിൽ ഇന്നലെ കൊൽക്കത്തയ്‌ക്കെതിരെ ആറ് വിക്കറ്റുകളുടെ തകർപ്പൻ ജയമാണ് ടീം സ്വന്തമാക്കിയത്. 2012ൽചെന്നൈ സൂപ്പർ കിങ്സിനെതിരെ നേടിയ ജയത്തിന് ശേഷം ഇതാദ്യമായാണ് ഐപിഎൽ സീസണിലെ തങ്ങളുടെ അരങ്ങേറ്റ മത്സരം മുംബൈ ജയിക്കുന്നത്.
ഇന്നലെ കൊൽക്കത്ത ഉയർത്തിയ 221 റൺസ് വിജയലക്ഷ്യം വെറും നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി അഞ്ചു പന്തുകൾ ശേഷിക്കെ ടീം മറികടന്നു. 38 പന്തിൽ 78 റൺസ് നേടിയ രോഹിത് ശർമ്മയും 43 പന്തിൽ 81 റൺസ് നേടിയ റിക്കൽടണും ആണ് ടീമിന്റെ വിജയശില്പികൾ. ഇരുവരും ചേർന്ന് 11.5 ഓവറിൽ 148 റൺസാണ് ആദ്യ വിക്കറ്റിൽ അടിച്ചുകൂട്ടിയത്. ഈ ഇന്നിങ്‌സോടെ ടി 20 ക്രിക്കറ്റിൽ 550ലേറെ സിക്‌സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യക്കാരനും, ഐപിഎല്ലിൽ അൻപതോ അതിനു മുകളിലോ ഉള്ള സ്‌കോറുകൾ അൻപത് തവണ നേടുന്ന നാലാമത്തെ കളിക്കാരനുമായി മാറി രോഹിത് ശർമ്മ.കൊൽക്കത്ത നിരയിലെ എല്ലാ ബൗളർമാരാരുടെയും ഇക്കോണമി പത്ത് റൺസിന് മുകളിലായിരുന്നു എന്നത് മുംബൈ ബാറ്റിങ്ങിന്റെ കരുത്ത് എടുത്ത് കാട്ടുന്നു.
Also Read: ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ; ടി20 ക്രിക്കറ്റിൽ 550 സിക്സറുകൾ അടിക്കുന്ന ആദ്യ ഇന്ത്യക്കാരൻ
നേരത്തെ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 4 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് നേടി. നായകൻ അജിൻക്യ രഹാനെ 40 പന്തിൽ 67 റൺസ് നേടി. മധ്യനിരയിൽ വിക്കറ്റ് കീപ്പർ അംഗരീഷ് രഘുവംശി 29 പന്തിൽ 51 റൺസുമായി തിളങ്ങി.മുംബൈയുടെ ബൗളർമാരിൽ ഷാർഡുൾ താക്കൂർ 3 വിക്കറ്റ് നേടിയപ്പോൾ നായകൻ ഹർദിക് പാണ്ട്യ ഒരു വിക്കറ്റ് സ്വന്തമാക്കി. പക്ഷെ മുംബൈയെ പിടിച്ചുകെട്ടാൻ ഇതൊന്നും മതിയായില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

