കൊടും ക്രിമിനലും കാപ്പ കേസ് പ്രതിയുമായ വാഴോട്ടുകോണം കൗൺസിലറായ സുഗതനെ കൗൺസിലിൽ നിന്നും പുറത്താക്കണമെന്ന് മേയറോട് നഗരസഭ എൽഡിഎഫ് പാർലിമെന്ററി പാർട്ടി ലീഡർ അഡ്വ. എസ് പി ദീപക് ആവശ്യപ്പെട്ടു.ഹൈക്കോടതി പോലും മുൻകൂർ ജാമ്യം തള്ളുകയും പോലീസിന് മുൻപിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടും നിയമത്തിന് മുൻപിൽ ഹാജരാകാൻ തയ്യാറാകാതെ ഭരണഘടനയും നിയമത്തേയും വെല്ലുവിളിച്ച് പോലീസിന് നേരേ ആക്രമണം അഴിച്ച് വിട്ട് ഭീകാരന്തരീക്ഷം സൃഷ്ടിച്ച് നഗരത്തെ ക്രിമിനൽ സംഘങ്ങളുടെ കൂടാരമാക്കാനാണ് ബിജെപിയും നഗരഭരണവും ശ്രമിക്കുന്നത് എന്ന് ദീപക് പറഞ്ഞു.
സാധാരണ ആട്ടോറിക്ഷ തൊഴിലാളിയിൽ നിന്ന് വളരെ വേഗത്തിലാണ് സുഗതൻ വലിയ സമ്പത്തിനുടമയായത്. റിയൽ എസ്റ്റേറ്റ്, മണ്ണ് മാഫിയ തുടങ്ങിയവയിലൂടെയാണ് സുഗതൻ വളർന്നത്. തന്റെ കച്ചവടത്തിൽ തടസ്സം നിൽക്കുന്നവരെ ഗുണ്ടാ പ്രവർത്തനത്തിലൂടെ ആക്രമിച്ച് നാട്ടിൽ ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് വരവേയാണ് തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം സുഗതന് സീറ്റ് നൽകുന്നത്. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷവും ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയും പ്രദേശത്തെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുകയും ചെയ്യുന്നു.
ആർഎസ്എസ് – ബിജെപി നേതൃത്വം നഗരത്തെ തങ്ങളുടെ പിടിയിൽ ഒതുക്കാൻ ക്രമിനലുകളെ ഉപയോഗിച്ച് സംഘർഷങ്ങൾ സൃഷ്ടിക്കുകയാണ്.ഭരണഘടനയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത ഒരാൾ അത് ലംഘിച്ച് കൗൺസിലറായി തുടരുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തുടർച്ചയായി കൗൺസിൽ യോഗങ്ങളിൽ പോലും പങ്കെടുക്കാത്ത കൗൺസിലർ സുഗതനെ കൗൺസിലിൽ നിന്നും പുത്താക്കണമെന്ന് അഡ്വ. ദീപക് എസ് പി ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

