
സ്കൂൾ ഒളിമ്പിക്സ് അത്ലറ്റിക് വിഭാഗത്തില്‍ ഇന്ന് റെക്കോര്‍ഡുകളുടെ പെരുമഴ. 200 മീറ്റര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ നാല് റെക്കോര്‍ഡുകളാണ് പിറന്നത്. സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നാലാം ദിനമായ ഇന്ന് അത്ലറ്റിക് വിഭാഗത്തില്‍ ആവേശം കൊള്ളിക്കുന്ന പോരാട്ടമാണ് നടന്നത്.
സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ 38 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പാലക്കാട് നിന്നുള്ള ആന്‍വി തിരുത്തിയത്. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളില്‍ അതുല്‍ ടി എം റെക്കോര്‍ഡ് നേടി. ആലപ്പുഴ ചേരാമംഗലം ഡി വി എച്ച് എസ് എസിലെ വിദ്യാര്‍ഥിയാണ് അതുല്‍. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച് എസിലെ ദേവനന്ദയും റെക്കോര്‍ഡ് കരസ്ഥമാക്കി.
സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ ഇന്ന് പുല്ലുരാംപാറയിലെ തന്നെ സഞ്ജയും മീറ്റ് റെക്കോര്‍ഡ് കൈവരിച്ചു. അത്ലറ്റിക് വിഭാഗത്തില്‍ ഇന്ന് ആകെ 22 ഫൈനലുകളാണ് നടന്നത്. രാവിലെ നടന്ന 5000 മീറ്റര്‍ സീനിയര്‍ ആണ്‍കുട്ടികളുടെ നടത്ത മത്സരത്തിലും റെക്കോര്‍ഡ് പിറന്നു. മലപ്പുറം ഐഡിയല്‍ കടക്കശ്ശേരിയിലെ മുഹമ്മദ് സുല്‍ത്താനാണ് മീറ്റ് റെക്കോര്‍ഡ് ഇട്ടത്. അത്ലറ്റിക് വിഭാഗത്തിനൊടൊപ്പം മറ്റ് മത്സരങ്ങളിലും ശക്തമായ പോരാട്ടങ്ങളാണ് നടന്നത്.
1472 പോയിന്റുമായി തിരുവനന്തപുരം ജില്ല കുതിപ്പ് തുടരുകയാണ്. 694 പോയിന്റുമായി തൃശ്ശൂര്‍ രണ്ടാം സ്ഥാനത്തു തുടരുന്നു. 615 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും തുടരുന്നു. അത്ലറ്റിക് ഇതര മത്സരങ്ങളില്‍ 799 പോയിന്റുമായി തിരുവനന്തപുരം തന്നെയാണ് മുന്നില്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

