ഓണക്കാലത്തെ വിലക്കയറ്റം: ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ്; ഒരുക്കുന്നത് 3500 ഓണച്ചന്തകള്‍

ഓണക്കാലത്തെ വിലക്കയറ്റം മുന്നില്‍ക്കണ്ട് ശക്തമായ ഇടപെടലുമായി കണ്‍സ്യൂമര്‍ഫെഡ് രംഗത്ത്. ഇത്തവണ സംസ്ഥാനത്ത് 3500 ഓണച്ചന്തകളാണ് കണ്‍സ്യൂമര്‍ഫെഡ് ഒരുക്കുന്നത്. അടുത്ത മാസം 1 മുതല്‍ 10വരെയാണ് സഹകരണ ഓണം വിപണികള്‍ സംഘടിപ്പിക്കുന്നത്.

13 ഇനം നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയിലേതിനേക്കാള്‍ വിലകുറച്ച് നല്‍കാനാണ് കണ്‍സ്യൂമര്‍ഫെഡിന്റെ തീരുമാനം. സപ്ലൈക്കൊ നല്‍കുന്ന സബ്‌സിഡി നിരക്കില്‍ വില്‍പ്പന നടത്തി പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിര്‍ത്താനുള്ള ശക്തമായ ഇടപെടലാണ് ഓണവിപണിയിലൂടെ ഉദ്ദേശിക്കുന്നത്.

ഈ ഓണക്കാലത്ത് 300 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

10 ദിവസം ഓണവിപണി നീണ്ടു നില്‍ക്കുന്നതിനാല്‍ പൊതു വിപണിയില്‍ 10 മുതല്‍ 30 ശതമാനം വരെ വിലകുറക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാവുകയും ഏതാണ്ട് 200 കോടി രൂപയുടെ പരോക്ഷമായ വിലക്കുറവ് ഉണ്ടാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

ഓണച്ചന്തയില്‍ അരിയില്ല എന്ന വാര്‍ത്ത തെറ്റിദ്ധാരണാ ജനകമാണ്.ഓണത്തിന് ഒരു കാരണവശാലും അരി മുടങ്ങില്ലെന്നും അതിനാവശ്യമായ അരി സംഭരിച്ചുകഴിഞ്ഞിട്ടുണ്ടെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News