കിഫ്ബിക്കെതിരായ ആരോപണങ്ങള്‍ ആര്‍എസ്എസ് ഗൂഢാലോചനയുടെ സൃഷ്ടി; ആര്‍എസ്എസ് വക്കാലത്ത് ഏറ്റെടുത്ത മാത്യു കു‍ഴല്‍ നാടനെതിരെ തോമസ് ഐസക്

കിഫ്ബിക്ക് എതിരായ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ ആര്‍എസ്എസുമായുള്ള ഗൂഢാലോചനയില്‍ ഉരുത്തിരിഞ്ഞതെന്ന് ധനമന്ത്രി തോമസ് ഐസക്. ആര്‍എസ്എസ് നേതാവ് റാം മാധവുമായുള്ള ഗൂഢാലോചനയ്ക്ക് ശേഷമാണ് സ്വദേശി ജാഗരണ്‍ മഞ്ച് നേതാവ് കിഫ്ബിക്കെതിരെ കോടതിയിലെത്തിയത്.

ഈ വക്കാലത്ത് മാത്യു കു‍ഴല്‍ നാടന്‍ എടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് എന്ന നിലയില്‍ ദേശീയ തലത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങളോടുള്ള പ്രതികരണമെന്താണെന്ന് വ്യക്തമാക്കണമെന്നും പ്രഫഷനും രാഷ്ട്രീയവും കൂട്ടിക്കു‍ഴയ്ക്കുന്നില്ലെന്നതൊക്കെ കേള്‍ക്കാന്‍ മാത്രം സുഖമുള്ള മറുപടിയാണെന്നും ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. വിഷയത്തില്‍ തോമസ് ഐസക്കിന്‍റെ പ്രതികരണം ഇങ്ങനെ.

കിഫ്ബിയ്ക്കെതിരെ കേസുമായി നീങ്ങാൻ പച്ചക്കൊടി വിശീയത് ആർഎസ്എസ് നേതാവ് റാം മാധവാണ്. തൃശൂർ രാമനിലയത്തിൽ വെച്ചു നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണ് സ്വദേശി ജാഗരൺ മഞ്ച് നേതാവ് കിഫ്ബിയ്ക്കെതിരെ ഹൈക്കോടതിയിൽ കേസുമായെത്തിയത്. കിഫ്ബിയെ അട്ടിമറിച്ച് കേരള വികസനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ കോടാലിയായി സന്നത്തെടുക്കുകയാണ് മാത്യു കുഴൽനാടൻ ചെയ്തത്. കേസു പിൻവലിച്ചതും പിന്നീട് സിഎജിയെ കക്ഷി ചേർത്ത് വീണ്ടും കേസു നൽകിയതുമെല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമായിത്തന്നെയാണ്. കേരളത്തെ തകർക്കാൻ ഈ ഗൂഢസംഘത്തെ അനുവദിക്കാനാവില്ല.

കത്തിക്കുത്തുകേസുമായോ അതിരുതർക്കവുമായോ തുലനം ചെയ്യാവുന്ന കേസല്ല, കിഫ്ബിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത് എന്ന് വിനയത്തോടെ മാത്യു കുഴൽനാടനെ ഓർമ്മിപ്പിക്കട്ടേ. ഉന്നയിക്കപ്പെട്ടിരിക്കുന്നത് ഒരു രാഷ്ട്രീയവിഷയമാണ്. ഭരണഘടനയെ മുൻനിർത്തി സംസ്ഥാനങ്ങളുടെ അധികാരവുമായി ബന്ധപ്പെട്ടാണ് തർക്കം. കോൺഗ്രസ് നേതാവ് എന്ന നിലയിൽ ഈ വിഷയത്തിൽ നിങ്ങളുടെ രാഷ്ട്രീയ നിലപാട് എന്താണ്? അതു തുറന്നു പറയാനുള്ള ധൈര്യം കാണിക്കുന്നതിനു പകരം അതിവൈകാരികത പ്രദർശിപ്പിച്ചിട്ടെന്തു കാര്യം?
പ്രൊഫഷനെ രാഷ്ട്രീയവുമായും രാഷ്ട്രീയത്തെ പ്രൊഫഷനുമായും കൂട്ടിക്കുഴയ്ക്കില്ല എന്നൊക്കെയുള്ള പ്രഖ്യാപനങ്ങളിൽ ഒരു ശ്രവണസുഖമുണ്ട് എന്ന് ഞാനും അംഗീകരിക്കുന്നു. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നൊരു വക്കാലത്ത് തന്നാൽ താങ്കൾ സ്വീകരിക്കുമോ? ഗാന്ധി വധവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയും ആർഎസ്എസും തമ്മിൽ നടന്ന കേസിൽ, ആർഎസ്എസിന്റെ ഭാഗം വാദിക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചാൽ പ്രൊഫഷനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കില്ല എന്ന ന്യായം പറഞ്ഞ് താങ്കൾ വക്കാലത്തെടുക്കുമോ?

കിഫ്ബിയിലെന്തോ വലിയ അഴിമതിയുണ്ട്, കൂടുതൽ വിവരങ്ങൾ പ്രൊഫഷണൽ എത്തിക്സ് മൂലം പുറത്തുവിടുന്നില്ല എന്നൊക്കെ കുഴൽനാടൻ പറയുന്നതു കേട്ടു. ആ സൌജന്യമൊന്നും ഞങ്ങൾക്കു വേണ്ട. തനിക്കു ലഭിച്ച അഴിമതിയുടെ വിവരങ്ങളെന്തിനാണ് കെപിസിസി സെക്രട്ടറി മറച്ചു വെയ്ക്കുന്നത്? ധൈര്യമായി പുറത്തുവിടൂ. അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു. വീരവാദം മതിയാക്കി, രേഖകൾ പുറത്തു വിടൂ. ജനമറിയട്ടെ, അഴിമതിക്കഥകൾ. എന്തിനാണ് ഞങ്ങളോടൊരു സൌജന്യം?

കുഴൽനാടൻ ഒരു വല്ലാത്ത രാഷ്ട്രീയപ്രവർത്തകൻ തന്നെയാണ് എന്ന് പറയാതെ വയ്യ. രാഷ്ട്രീയം നോക്കാതെ അദ്ദേഹം ആർഎസ്എസുകാരുടെ വക്കാലത്തെടുക്കും, ഞങ്ങളൊക്കെ നടത്തിയ അഴിമതിയുടെ വിവരങ്ങൾ കൈവശമെത്തിയാൽ അതു പുറത്തു വിടില്ല. എന്തുമാതിരി രാഷ്ട്രീയപ്രവർത്തകനാണ് അദ്ദേഹം. ഇങ്ങനെയൊരാളെ കെപിസിസി സെക്രട്ടറിയായി ആവശ്യമുണ്ടോ എന്ന് ആ പാർടി തീരുമാനിക്കട്ടെ.
കിഫ്ബി മൊത്തം അഴിമതിയാണെന്ന് എത്രയോ നാളായി പ്രതിപക്ഷ നേതാവ് പാടി നടക്കുന്നുണ്ട്. പക്ഷേ, ഏതു പ്രോജക്ടിൽ എത്ര രൂപയുടെ അഴിമതിയെന്ന് വ്യക്തമാക്കാൻ അദ്ദേഹത്തെ നിരന്തരം വെല്ലുവിളിച്ചിട്ടും മറുപടിയില്ല. അപ്പോഴാണ് തന്റെ കൈവശം അഴിമതിയുടെ വിവരങ്ങളുണ്ടെന്ന വെളിപ്പെടുത്തലുമായി ഒരു കെപിസിസി സെക്രട്ടറി ചാടി വീഴുന്നത്. പക്ഷേ, അതു പുറത്തു പറയുകയുമില്ല, പ്രതിപക്ഷ നേതാവിനുപോലും കൈമാറുകയുമില്ല. പ്രൊഫഷണൽ എത്തിക്സാണുപോലും.

ഇങ്ങനെയൊക്കെ പരസ്യമായി പറയാൻ നാണമില്ലാതായിരിക്കുന്നു എന്നതാണ് കോൺഗ്രസുകാർ നേരിടുന്ന ദുര്യോഗം. ഞങ്ങൾക്ക് ആരുടെയും ഒരു സൌജന്യവും വേണ്ട. പ്രൊഫഷണൽ എത്തിക്സിന്റെ മറവിൽ അഴിമതി പുറത്തു പറയില്ല എന്ന് ഒരു പൊതുപ്രവർത്തകൻ വാശി പിടിക്കുന്നത് ജനങ്ങളോടും സ്വന്തം പാർടി അണികളോടുമുള്ള വെല്ലുവിളി കൂടിയാണ്. അതുകൊണ്ട് കിഫ്ബിയിലെ അഴിമതി പുറത്തുവിടാൻ മാത്യു കുഴൽനാടനെ ഞാൻ വെല്ലുവിളിക്കുന്നു. അഴിമതി രഹസ്യമായി വെയ്ക്കേണ്ട കാര്യമൊന്നുമില്ല. അതു ജനമറിയട്ടെ.
ട്രാൻസ്ഗ്രിഡുമായി ബന്ധപ്പെട്ട് അഴിമതിയുടെ പുകമറ സൃഷ്ടിക്കാൻ നോക്കി പ്രതിപക്ഷ നേതാവ് നാണംകെട്ടിരുന്നു. രമേശ് ചെന്നിത്ത മന്ത്രിയായിരുന്ന കാലത്താണ് ഡൽഹി ഷെഡ്യൂൾ ഓഫ് റേറ്റ് നമ്മുടെ സംസ്ഥാനത്ത് പിഡബ്ല്യുഡി നടപ്പാക്കിയത്. എന്നിട്ടാണ് വൈദ്യുതി ബോർഡ് ഡിഎസ്ആർ റേറ്റ് ഉപയോഗിക്കുന്നു എന്ന ആക്ഷേപവുമായി വരുന്നത്. പത്തു ശതമാനം ടെൻഡർ എക്‌സെസ് വന്നാൽ റീ ടെൻഡർ ചെയ്യുകയല്ലാതെ വേറെ വഴിയില്ലെന്നാണ് നിയമമുണ്ടെന്നൊക്കെ അന്ന് തട്ടിവിട്ടിരുന്നു.

കേവലമൊരു അക്കാദമിക് താൽപര്യമേ തനിക്കുള്ളൂ എന്നാണ് കേസ് കൊടുത്ത കക്ഷി ഇന്നലെ വ്യക്തമാക്കിയത്. കിഫ്ബിയെ തകർക്കണമെന്നൊന്നും തനിക്കില്ലെന്നും അദ്ദേഹം ആണയിടുന്നു. കിഫ്ബി സ്റ്റാറ്റ്യൂട്ടറി ബോഡിയാണോ കോർപറേറ്റ് ബോഡിയാണോ എന്നാണ് ആ ലോ പോയിന്റ്. അതൊക്കെ നിയമത്തിൽത്തന്നെ വ്യക്തമാക്കിയിട്ടുള്ളതല്ലേ. KIIF Act 4.2ൽ the board shall be a body corporate എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നിട്ടും ചാർട്ടേഡ് അക്കൌണ്ടന്റ് കൂടിയായ കക്ഷിയ്ക്ക് സംശയം. വെറുമൊരു അക്കാദമിക് സംശയം തീർക്കാനാണുപോലും റിസർവ് ബാങ്കിനെയും സിഎജിയെയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിനെയുമൊക്കെ കക്ഷി ചേർത്ത് കേരള ഹൈക്കോടതിയിൽ കേസു കൊടുത്തത്. എന്തൊക്കെ അസംബന്ധങ്ങളാണ് പറയുന്നത്.

നിയമസഭ ഉണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബിയ്ക്ക് രൂപം നൽകിയിരിക്കുന്നതും അത് ബോഡി കോർപറേറ്റാണെന്ന് നിർവച്ചിരിക്കുന്നതും. നിയമസഭയ്ക്ക് അതിനുള്ള അധികാരമില്ലെന്നാണോ വാദം? സ്റ്റാറ്റ്യൂട്ടിലൂടെത്തന്നെയാണ് കമ്പനിയും കോർപറേഷനും അതോറിറ്റിയും ട്രസ്റ്റും ബോർഡുമൊക്കെ രൂപീകരിക്കുന്നത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെയും കോൾ ഇന്ത്യയെയുമൊക്കെ എന്തു വിളിക്കും. ഇവയെല്ലാം നിയമപ്രകാരം തന്നെ കോർപറേറ്റ് ബോഡികളാണ്. മനുഷ്യന്റെ സാമാന്യബുദ്ധിയെപ്പോലും വെല്ലുവിളിക്കുന്ന അസംബന്ധങ്ങളുമായി പൊതുമണ്ഡലത്തിലെത്താൻ ഈ ചങ്കൂറ്റം അസൂയപ്പെടുത്തുന്നതാണ്.
കിഫ്ബിയെ തകർത്ത് കേരള വികസനം അട്ടിമറിക്കാനുള്ള ബിജെപി- കോൺഗ്രസ് സഖ്യത്തിന്റെ സംയുക്ത അജണ്ടയുടെ വിശദാംശങ്ങൾ ഓരോ ദിവസം കഴിയുന്തോറും വ്യക്തമായി വരികയാണ്. ഈ സംഖ്യത്തെ ജനങ്ങൾക്കു മുമ്പിൽ തുറന്നു കാണിക്കാനുള്ള രാഷ്ട്രീയദൌത്യം എൽഡിഎഫ് ഏറ്റെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News