
മിന്നല്‍ മുരളിയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി എത്തി പിന്നീട് മുഴുനീള കഥാപാത്രമായി മാറിയ അച്ഛന്‍ കുഞ്ഞേട്ടന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്.
എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന്‍ കുഞ്ഞേട്ടന്‍ ആ വഴി പോയാല്‍ ബഹു കോമഡി ആണെന്നും അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നതെന്നും ബേസില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
മിന്നൽ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛൻ കുഞ്ഞേട്ടൻ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയിൽ ജൂനിയർ ആർട്ടിസ്‌റ് ആയി വരികയും പിന്നീട് അസാധ്യമായ നർമ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി .
എന്ത് ടെൻഷൻ ഉള്ള ഷൂട്ടിനിടയിലും അച്ഛൻ കുഞ്ഞേട്ടൻ ആ വഴി പോയാൽ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനിൽ അദ്ദേഹം പടർത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങൾ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരൻ ആയി മാറിയിരുന്നു അദ്ദേഹം .
പട്ടിണിയും ദാരിദ്ര്യവും ,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ , ചുറ്റുമുള്ളവരെ ചിരിപ്പിക്കാൻ മാത്രം ശ്രെമിച്ചിരുന്ന അച്ഛൻ കുഞ്ഞേട്ടൻ , ഒടുവിൽ താൻ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാൻ കഴിയാതെ യാത്രയായതിൽ ഒരുപാട് വിഷമമുണ്ട്.
എങ്കിലും അവസാന നാളുകളിൽ ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയും , ആ സിനിമയോടൊപ്പം പല നാടുകൾ സഞ്ചരിക്കുകയും , പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാൻ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതിൽ ആശ്വസിക്കുന്നു . ആദരാഞ്ജലികൾ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here