
ഫിഫ ലോകകപ്പിലെ ആദ്യ നോക്കൗട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് ആതിഥേയരായ കാനഡ പ്രീക്വാർട്ടറിലേക്ക് പ്രവേശിച്ചു. ശനിയാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ അവർ നെതർലൻഡ്സ് –മൊറോക്കോ പോരാട്ടത്തിലെ വിജയിയെ നേരിടും. പെനാൽറ്റിയിലേക്ക് നീങ്ങുമെന്ന് കരുതിയ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ഹൃദയം തകർത്ത ഗോൾ പിറന്നത്.
രണ്ടാം പകുതിയിലെ അധികസമയത്തിന്റെ രണ്ടാം മിനുട്ടിലിലാണ് കളിയുടെ ഗതി നിർണ്ണയിച്ച ഗോൾ പിറന്നത്. ബോക്സിന് പുറത്ത് വലതുഭാഗത്ത് നിന്ന് യൂസ്റ്റാക്വിയോ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ദക്ഷിണാഫ്രിക്കൻ ഗോൾ വല കുലുക്കുകയായിരുന്നു. കളിയിലുടനീളം നിരവധി അവസരങ്ങൾ സൃഷ്‌ടിച്ച യൂസ്റ്റാക്വിയോയുടെ അധ്വാനത്തിന്റെ ഫലം കൂടിയായിരുന്നു ആ ഗോൾ.
A history-making goal for Canada 🇨🇦#FIFAWorldCup pic.twitter.com/Mq2U2nDHMn
— FIFA World Cup (@FIFAWorldCup) June 28, 2026
ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടം കാഴ്ചവച്ചെങ്കിലും വിജയലക്ഷ്യത്തോടെ കൂടുതൽ ആക്രമിച്ചു കളിച്ചത് കാനഡയാണ്. കളിയുടെ ഏഴാം മിനുട്ടിൽ കാനഡയുടെ യൂസ്റ്റാക്വിയോ തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് പോസ്റ്റിനു മുകളിൽ കൂടി മൂളിപ്പറന്നു.22ആം മിനുട്ടിൽ യൂസ്റ്റാക്വിയോ അടിച്ച ഫ്രീ കിക്ക് കൊർണേലിയസ് കൃത്യമായി ഗോളിയുടെ കൈകളിലേക്ക് ആണ് പന്ത് ഹെഡ് ചെയ്തത്. ആദ്യപകുതിയുടെ അവസാന മിനുട്ടിൽ ബോബറ്റോയുടെ ഹെഡർ ക്ളിയർ ചെയ്യാൻ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നുണ്ടായ കൂട്ടപ്പൊരിച്ചിൽ ഗോളിൽ കലാശിക്കാതിരുന്നതു ഭാഗ്യം കൊണ്ട് മാത്രമാണ്.
ആദ്യ പകുതിയിൽ നിർത്തിയിടത്ത് നിന്ന് തന്നെ കാനഡ രണ്ടാം പകുതി ആരംഭിച്ചത്. താനി ഒലുവസേയിയുടെ ഷോട്ട് ദക്ഷിണാഫ്രിക്കൻ ഗോളി വില്യംസ് തട്ടിയകറ്റിയെങ്കിലും പന്ത് നേരെ ചെന്നുപെട്ടത് പെനാൽറ്റി ബോക്സിലേക്ക് കുതിക്കുകയായിരുന്ന കനേഡിയൻ താരത്തിന്റെ കാലുകളിലേക്ക് ആണ്, എന്നാൽ കാനഡയുടെ കളിക്കാരൻ പന്തിന്നെ തൊടുന്നതിന് മുൻപേ എംബെകെസെലി എംബോകാസി അത് പുറത്തേക്ക് അടിച്ചു കളഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

