
ടുണീഷ്യയിൽ കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് എട്ട് പേർ മരിച്ചു. 29 പേരെ രക്ഷപ്പെടുത്തി. മധ്യ ടുണീഷ്യയിലെ സ്ഫാക്സ് തീരത്താണ് ബോട്ട് മറിഞ്ഞത്. യൂറോപ്പിലേക്ക് പോകാൻ ശ്രമിക്കുകയായിരുന്ന കുടിയേറ്റക്കാരുടെ ബോട്ടാണ് മറിഞ്ഞതെന്നും കാണാതായ ആളുകൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്നും സെക്യൂരിറ്റി ഒഫിഷ്യൽസിനെ അധികരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഞയറാഴ്ച പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. ബോട്ടിലെ യാത്രക്കാരെല്ലാവരും സബ് സഹാറൻ ആഫ്രിക്കൻ രാജ്യത്തെയും മറ്റ് വിദേശരാജ്യങ്ങളിലേയും പൗരന്മാരായിരുന്നുവെന്ന് നാഷണൽ ഗാർഡിന്റെ വക്താവ് ഹൗസെം എഡ്ഡിൻ ജെബാബ്ലി അറിയിച്ചു.
Also Read: യുക്രെയ്നിൽ താത്ക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
സബ് സഹാറൻ ആഫ്രിക്കൻ പ്രദേശത്ത് നിന്നുള്ള കടൽ വഴി യൂറോപ്പിലെത്താൻ ശ്രമിക്കുന്ന കുടിയേറ്റക്കാരുടെ ഒരു പ്രധാന ഗതാഗത രാജ്യമാണ് ടുണീഷ്യ. ഇറ്റലിയിലെ ലാംപെഡൂസ ദ്വീപ് 150 കിലോമീറ്റർ (90 മൈൽ) മാത്രം അകലെയാണെന്നതാണ് ടുണീഷ്യ വഴിയുള്ള യാത്ര തെരഞ്ഞെടുക്കാൻ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്ന ഘടകം.
ടുണീഷ്യയിലെ സബ്-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ താമസിച്ചിരുന്ന സ്ഫാക്‌സിന് സമീപമുള്ള അനൗപചാരിക ക്യാമ്പുകൾ അധികൃതർ പൊളിച്ചുമാറ്റിയിരുന്നു.
Also Read: ആരാകും അടുത്ത പോപ്പ്? സിസ്‌റ്റൈന്‍ ചാപ്പല്‍ അടച്ചു, കര്‍ദിനാള്‍ കോണ്‍ക്ലേവിന് സജ്ജമാകാൻ വത്തിക്കാൻ
അനധികൃത കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കുന്നത് ത്വരിതപ്പെടുത്തണമെന്ന് ടുണീഷ്യൻ പ്രസിഡന്റ് കൈസ് സയ്യിദ് കഴിഞ്ഞ മാസം ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (IOM) ആവശ്യപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here