
കത്തോലിക്ക സഭയുടെ പരമോന്നത പദവിയില്‍ അവരോധിതനായ നാള്‍ മുതല്‍ ലോകം ശ്രദ്ധയോടെ കേട്ടിരുന്ന സര്‍വാദരണീയ വ്യക്തിത്വമായിരുന്നു പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മുന്‍ഗാമികളായ പോപ്പുമാരില്‍ നിന്ന് വ്യത്യസ്തനായി ലോകത്ത് സമാധാനവും സമത്വവും നീതിയും സ്ഥാപിക്കുന്നതിനായി എല്ലാ വിഭാഗം മനുഷ്യരുമായി ഫ്രാന്‍സിസ് പോപ്പ് കൈകോര്‍ത്തു. മുതലാളിത്തം സൃഷ്ടിക്കുന്ന സാമ്പത്തികാസമത്വത്തിനെതിരെയും വര്‍ഗ്ഗീയ-വംശീയ രാഷ്ട്രീയത്തിനെതിരെയും എക്കാലവും പോപ്പ് എതിര്‍പ്പ് തുറന്നു പറഞ്ഞിരുന്നു.
ഒരു വ്യാഴവട്ടം മുമ്പാണ് അര്‍ജന്‍റീനയിലെ ഹോർഹെ മരിയോ ബെർഗോളിയോ കത്തോലിക്ക സഭയുടെ 266ാമത്തെ പോപ്പായി അവരോധിതനായത്. സഭയുടെ ചരിത്രത്തിലെ തന്നെ യുഗപ്പിറവിയായിരുന്നു അത്. 1282 വർഷത്തിനുശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാള്‍, അതും ലാറ്റിനമേരിക്കയില്‍ നിന്നും ഈശോസഭയില്‍ നിന്നും ഒരാള്‍ കത്തോലിക്കാസഭയുടെ പരമാധികാര പദവിയിലെത്തിയത്. അന്നുമുതല്‍ മാറ്റങ്ങളുടെ പോപ്പായി വാക്കുകൊണ്ട് കര്‍മ്മം കൊണ്ടും ജീവിതം കൊണ്ടും അസീസിയിലെ വിശുദ്ധ ഫ്രാന്‍സിന്‍റെ നാമധേയം മാത്രമല്ല ശബ്ദവും രൂപവും തന്നെയായി പോപ്പ് ഫ്രാന്‍സിസ്.
ALSO READ; കാലം ചെയ്തത് പീഡിതർക്ക് വേണ്ടി നിരന്തരം ശബ്ദിച്ച മനുഷ്യസ്നേഹി
ബ്യൂണസ് അയേഴ്സ് രൂപതാ തലവനായിരുന്നപ്പോള്‍ മുതല്‍ നഗരപ്രാന്തത്തിലെ ഒരിടുങ്ങിയ ഫ്ലാറ്റില്‍ കഴിഞ്ഞ് ബസിലും തീവണ്ടിയിലും ജംഗാറിലും സഞ്ചരിച്ചിരുന്ന മരിയോ ബെർഗോളിയോ മാര്‍പ്പാപ്പയായപ്പോഴും ആ ലളിത്യം മറന്നില്ല. സ്വതന്ത്ര്യം, യുദ്ധം, കലാപം, ദാരിദ്ര്യം, പട്ടിണി, അഭയാര്‍ത്ഥിത്വം, വിദ്യാഭ്യാസം, പരിസ്ഥിതി, ചൂഷണം കുടിയേറ്റം, പാർശ്വവൽക്കരണം, ലൈഗികത എന്നിങ്ങനെ ഏത് വിഷയമായാലും സ്നേഹവും അനുകമ്പയും പ്രത്യാശയും പ്രസരിപ്പിച്ചുള്ള ഫ്രാന്‍സിസ് പോപ്പിന്‍റെ പീഡിത പക്ഷപാതിത്വം സഭയ്ക്ക് വേറൊരു മുഖം നല്‍കി. വത്തിക്കാൻ സിറ്റിയിലെ പൂൽക്കൂട്ടിൽ കഫിയയിൽ പൊതിഞ്ഞ ഉണ്ണിയേശുവിന്‍റെ രൂപം അനാച്ഛാദനം ചെയ്തുകൊണ്ടാണ് മാർപ്പാപ്പ ഒരു ക്രിസ്മസ് കാലത്ത് പാലസ്തീനിലെ സമാധാനത്തിനായി സംസാരിച്ചത്.
മുതലാളിത്ത രാജ്യങ്ങളിലെ നിയോലിബറൽ പരിഷ്കാരങ്ങൾ സൃഷ്ടിച്ച എല്ലാതരം അക്രമങ്ങളുടെയും അസമത്വത്തെയും പോപ്പ് ഫ്രാന്‍സിസ് അപലപിച്ചു. ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധനയങ്ങള്‍ക്കെതിരെ നിലപാട് സ്വീകരിച്ച് റിപ്പബ്ലിക്കന്മാരുടെ ശത്രുത ഏറ്റുവാങ്ങി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിനും അവകാശത്തിനും വേണ്ടി വാദിച്ചു. വാടകഗര്‍ഭധാരണത്തിലെ ചൂഷണത്തെ നിരോധിച്ചു. പെസഹായ്ക്ക് സ്ത്രീകളുടെ കാല്‍കഴുകണമെന്ന് നിര്‍ബന്ധം പിടിച്ചു.
ലോകമെങ്ങുമുള്ള കത്തോലിക്ക പുരോഹിതരുടെ ലൈംഗിക പീഡനത്തെ അതിജീവിച്ചവരോട് ഫ്രാന്‍സിസ്പോപ്പ് നടത്തിയ ചരിത്രപരമായ ക്ഷമാപണത്തിന് സമാനതകളില്ല. ലൈംഗികത പാപമാണെന്ന് പഠിപ്പിച്ച ഗ്രന്ഥങ്ങളെ തിരുത്തി ദൈവത്തിന്‍റെ വാരദാനമാണെന്ന് പ്രഖ്യാപിക്കാനും ധീരതകാട്ടി. സ്വവര്‍ഗ ദമ്പതിമാരെ കൂദാശകളൊന്നും ഇല്ലാതെ അനുഗ്രഹിക്കാനും അദ്ദേഹം പുരോഹിതന്മാരോട് ആവശ്യപ്പെട്ടു. പള്ളിയില്‍ ഒരു മോഷ്ടാവ് വന്ന് കുമ്പസരിച്ചാലും അധികം ചോദ്യം ചോദിക്കരുതെന്നും ആവശ്യപ്പെട്ടു. ശിവഗിരി മഠത്തിന്‍റെ ലോക സര്‍വമത സമ്മേളനത്തില്‍ ദൈവദശകം ഇറ്റാലിയനില്‍ ചൊല്ലി പോപ്പ് നാരായണഗുരുവിനെ ലോക ഗുരുവായി ഉയര്‍ത്തിപ്പിടിച്ചത് മലയാളികള്‍ക്കും ആവേശമായി.
കമ്മ്യൂണിസ്റ്റുകാര്‍ കൃസ്ത്യാനികളുടെ അടുത്ത സുഹൃത്തുക്കളാണെന്നും പൊതുലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തികണമെന്നും ആവശ്യപ്പെട്ട് പോപ്പ് ബൈബിള്‍ ഭാഗങ്ങള്‍ ഉദ്ധരിച്ചപ്പോള്‍ 2015ലെ മോസ്കോ വിജയദിന പരേഡില്‍ പങ്കെടുത്ത ക്യൂബന്‍ വിപ്ലവനായകന്‍ റൗള്‍ കാസ്ട്രോ ആ കൈമുത്തിക്കൊണ്ട് തമാശയില്‍ ഇങ്ങനെ പറഞ്ഞു- ‘പോപ്പ് ഇനിയും ഇങ്ങനെ തുടർന്നാൽ ഞാൻ പ്രാർത്ഥിക്കാന്‍ പള്ളിയിലേക്ക് പോകേണ്ടി വരും’.
വിപ്ലവകരമായ രാഷ്ട്രീയ ദിശകളിലൂടെ സഭയേക്കാള്‍ ബഹുദൂരം സഞ്ചരിച്ചു ഫ്രാന്‍സിസ് പോപ്പ്. എന്നാല്‍ അദ്ദേഹത്തിന്‍റെ നിലപാടുകളെ പൂര്‍ണ അര്‍ത്ഥത്തില്‍ വിലമതിക്കാന്‍ കത്തോലിക്കസഭയക്ക് കഴിഞ്ഞോ എന്ന ചോദ്യമുണ്ട്. അതെന്തായാലും വിശ്വാസത്തിന്‍റെ വിശുദ്ധ സിംഹാസനത്തില്‍ നിന്ന് ഇതുപോലെ വിപ്ലവം മുഴക്കിയൊരു പോപ്പിനെയും ലോകം കണ്ടിട്ടില്ല. പുതുലോകം കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരൊന്നും പോപ്പ് ഫ്രാന്‍സിനെ മറക്കില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here