കണ്ണൂർ മലപ്പട്ടത്ത് നടന്ന പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യത്തിൽ നിന്നും ധീരജ് വധത്തിലെ കെ എസ് യു – കോൺഗ്രസ് ഗൂഢാലോചന വീണ്ടും വെളിവായെന്നും കൊലവിളി മുദ്രാവാക്യത്തിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നും എസ് എഫ് ഐ. കൊലവിളി മുദ്രാവാക്യം ഉയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെയും ഏറ്റുവിളിച്ച പ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് എസ് എഫ് ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.
ഇടുക്കി പൈനാവ് എഞ്ചിനീയറിങ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന ധീരജ് രാജേന്ദ്രനെ കോൺഗ്രസ് – കെ എസ് യു കാപാലികർ കൊലപ്പെടുത്തിയ സംഭവം ക്രൂരവും പൈശാചികവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായിരുന്നെന്ന് എസ് എഫ് ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ കൊലപാതകത്തിന് നേതൃത്വം നൽകിയ KSU – യൂത്ത് കോൺഗ്രസ് നേതാക്കളായ പ്രതികൾക്കെതിരെ നടപടിയെടുക്കുന്നതിന് പകരം സംഘടനയിൽ സ്ഥാനക്കയറ്റം നൽകി കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ചതിലൂടെ ധീരജ് വധത്തിലുള്ള ഉന്നത ഗൂഢാലോചന വെളിപ്പെട്ടതാണ്.
ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഇനിയും ആവർത്തിക്കുമെന്ന പ്രഖ്യാപനമാണ് ” ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ എറിഞ്ഞിട്ടില്ല ” എന്ന മുദ്രാവാക്യത്തിലൂടെ കോൺഗ്രസ് നേതൃത്വം ആവർത്തിക്കുന്നതെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. ധീരജ് രാജേന്ദ്രന്‍റെ ജന്മനാട്ടിൽ നിന്ന് തന്നെ ഇത്തരം കൊലവിളി പ്രഖ്യാപനങ്ങൾ നടത്തുന്നതിലൂടെ നാടിന്‍റെ സമാധാനം തകർക്കുന്ന തരത്തിലുള്ള സംഘർഷാവസ്ഥ സൃഷ്ടിക്കുകയെന്ന അജണ്ട കൂടി കോൺഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ടെന്നും എസ് എഫ് ഐ സംസ്ഥാന നേതൃത്വം പറഞ്ഞു.
മുമ്പ്, ധീരജ് പഠിച്ച കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡൻ്റ് തന്നെ “എസ് എഫ് ഐ പ്രവർത്തകർക്ക് ധീരജിന്‍റെ അനുഭവം ഉണ്ടാകും” എന്ന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ധീരജിൻ്റെ രക്തസാക്ഷിത്വത്തെ ‘ ഇരന്നു വാങ്ങിയ മരണം ‘ എന്ന് വിശേഷിപ്പിച്ചതിനെയും ഇതോട് ചേർത്ത് വായിക്കേണ്ടതുണ്ട്. യാതൊരു സംഘർഷവുമില്ലാതെ സമാധാനപരമായി തിരഞ്ഞെടുപ്പ് നടന്ന കലാലയത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയും സംഘവും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നു. ഹൃദയത്തിൽ കത്തി കയറ്റി കൊന്ന് തള്ളിയിട്ടും ധീരജിനേയും കുടുംബത്തേയും വീണ്ടും അപമാനിക്കുകയും കൊലവിളി നടത്തുകയും ചെയ്ത കെപിസിസി – ഡിസിസി പ്രസിഡൻ്റുമാരുടെ പ്രഖ്യാപനങ്ങളുടെ തുടർച്ചയിലാണ് ഇത്തരം കൊലവിളികൾ വീണ്ടും ആവർത്തിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
എസ് എഫ് ഐ പ്രസ്ഥാനത്തെ അക്രമ രാഷ്ട്രീയത്തിൻ്റെ വക്താക്കളായി ചിത്രീകരിക്കാൻ നിരന്തരം പരിശ്രമിക്കുന്ന കെ എസ് യുക്കാരും കോൺഗ്രസുകാരുമാണ് യഥാർത്ഥ ആക്രമകാരികൾ എന്ന് ഇത്തരം പ്രഖ്യാപനത്തിലൂടെ പൊതുസമൂഹം ബോധ്യപ്പെടേണ്ടതുണ്ടെന്നും സംസ്ഥാന നേതൃത്വം പറഞ്ഞു.
നാട്ടിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാനും സമാധാനാന്തരീക്ഷം തകർക്കാനും കോൺഗ്രസും കെ എസ് യുവും നടത്തുന്ന ശ്രമങ്ങളെ മുഴുവൻ എസ് എഫ് ഐ പ്രവർത്തകരും സമചിത്തതയോടെ നേരിടണമെന്നും കൊലവിളി മുദ്രാവാക്യം ഉയർത്തിയ യൂത്ത് കോൺഗ്രസ് നേതാവിനും ഏറ്റുവിളിച്ച പ്രവർത്തകർക്കുമെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

