
നുണ പറയുന്നത് വി ഡി സതീശന് ഭൂഷണമായിരിക്കാമെന്നും പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു നുണയൻ ആണ് എന്നത് മലയാളികൾക്ക് ആകെ അപമാനം ആണെന്നും വി കെ സനോജ് എം എൽ എ. പിഎംശ്രി തുടർനടപടികൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ സർക്കാർ കത്ത് നൽകിയില്ലെന്ന വാദം പൊളിഞ്ഞതോടെ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു വികെ സനോജ്. ഇടതുപക്ഷ സർക്കാർ 2025 നവംബർ 12 ന് നൽകിയ കത്തിൻ്റെ ചിത്രം ഉൾപ്പെടെ പങ്കുവച്ചു കൊണ്ട് സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. കാര്യങ്ങൾ പകൽ പോലെ സത്യമാണെന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പച്ചക്കള്ളം ആവർത്തിച്ച് പറയുന്നതെന്നും വി കെ സനോജ് എം എൽ എ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
മുഖ്യമന്ത്രി വി ഡി സതീശൻ നുണ പറയുന്നതു തുടരുകയാണ്.ഇന്ന് മന്ത്രിസഭായോഗാനന്തരം നടത്തിയ പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞത്. എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് പി.എം ശ്രീ പദ്ധതി നടപ്പിലാക്കി എന്നും അതിൽ നിന്നും പിന്മാറാൻ കത്ത് നൽകിയിട്ടില്ല എന്നുമാണ്.
പോസ്റ്റിനൊപ്പമുള്ളത് പി എം ശ്രി പദ്ധതിയിൽ ആശങ്ക അറിയിച്ചും കേരളം അതിന്റെ ഭാഗമാകുന്നില്ല എന്നും വ്യക്തമാക്കി 2025 നവംബർ 12 കേന്ദ്രത്തിൻ അയച്ച കത്തിന്റെ കോപ്പിയാണ്. 2026 മെയ് 8 ലെ മനോരമ പത്രവും അത് തന്നെ പറയുന്നുണ്ട്, കേരളം പി.എംശ്രീ പദ്ധതിയിൽ ഇല്ല എന്ന്. പദ്ധതി നടപ്പാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ കേരള സർക്കാരിന് വീണ്ടും കത്തയക്കുമെന്നും ഈ വാർത്തയിൽ കൃത്യമായി പറയുന്നു.നടപ്പിലാക്കിയ പദ്ധതി നടപ്പാക്കണം ഏന്ന് ആവശ്യപ്പെട്ട് കേന്ദ്രം എന്തായാലും കത്ത് അയക്കില്ലല്ലോ,
പകൽപോലെ സത്യമാണ് ഈ കാര്യം എന്നിരിക്കെയാണ് മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് പത്രസമ്മേളനത്തിൽ പച്ചക്കള്ളം ആവർത്തിച്ച് പറഞ്ഞത്. നുണ പറയുന്നത് അദ്ദേഹത്തിന് ഭൂഷണം ആയിരിക്കാം, പക്ഷെ കേരളത്തിന്റെ മുഖ്യമന്ത്രി ഒരു നുണയൻ ആണ് എന്നത് മലയാളികൾക്ക് ആകെ അപമാനം ആണ്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

