ദില്ലി: കൊവിഡ് അതിതീവ്രമാകുന്നതിനിടെ ആഭ്യന്തരവിമാനസര്‍വീസുകള്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം വലിയ ആശയകുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്.
ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയെങ്കിലും യാത്രക്കാര്‍ക്ക് ക്വാറന്റയിന്‍ വേണ്ടന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദിപി സിങ്ങ് പുരി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഇത് രോഗഭീഷണിയ്ക്ക് ഇടയാക്കുമെന്ന് പകുതിയിലേറെ സംസ്ഥാനങ്ങള്‍ ചൂണ്ടികാട്ടി രംഗത്ത് എത്തി. കേരളം,കര്‍ണ്ണാടക, പഞ്ചാബ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ പതിനാല് ദിവസ ക്വാറന്റയില്‍ നിര്‍ബന്ധമാക്കി.
പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ സംസ്ഥാനത്തേയ്ക്കുള്ള ആഭ്യന്തര വിമാന സര്‍വീസുകള്‍ തടഞ്ഞു. ഇതിന് പിന്നാലെ അടിയന്തരയോഗം വിളിച്ച കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. ഇത് പ്രകാരം ആഭ്യന്തര വിമാനയാത്രക്കാരുടെ ക്വാറന്റയിന്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം.
പതിനാല് ദിവസ സ്വയം നിരീക്ഷണം ആവിശ്യമാണന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ക്വാറന്റയിന്‍ നിര്‍ബന്ധമാക്കി വൈകുന്നേരത്തോടെ ഉത്തരവ് ഇറക്കി.പക്ഷെ എത്ര ദിവസമെന്ന് വ്യക്തമാക്കിയിട്ടില്ല.
മുബൈയില്‍ നിന്നും ഒരൊറ്റ പാസഞ്ചര്‍ വിമാനം പോലും പറന്ന് പൊങ്ങുകയോ,ഇറങ്ങുകയോ ചെയ്യില്ലെന്ന് നിര്‍ബന്ധം പിടിച്ച മഹാരാഷ്ട്ര സര്‍ക്കാരുമായി വ്യോമയാന മന്ത്രാലയം ചര്‍ച്ച നടത്തി. 25 വിമാന സര്‍വീസുകള്‍ മാത്രം ദിനംപ്രതി നടത്താന്‍ ധാരണയായി. വിമാന സര്‍വീസ് ആരംഭിക്കുന്നതിലെ ആശങ്ക വ്യക്തമാക്കി ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ്സിങ് ഭാഗല്‍ വ്യോമയാനമന്ത്രിയ്ക്ക് കത്തെഴുതി.
സര്‍വീസ് അനുവദിക്കില്ലെന്ന് പശ്ചിമ സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.എയര്‍ ഇന്ത്യയും സ്പൈസ് ജറ്റും ഇന്ത്യഗോയും നാളെ തന്നെ രാജ്യവ്യാപകമായി യാത്രകള്‍ ആരംഭിക്കും. സ്പൈസ് ജറ്റ് 44 സര്‍വീസും, എയര്‍ ഇന്ത്യ 102 സര്‍വീസും നടത്തും. ആശയകുഴപ്പം നിലനില്‍ക്കുന്നതിനാല്‍ ഗോ എയര്‍ ജൂണ്‍ 1 മുതല്‍ മാത്രമേ ഫ്ളറ്റ് ഓടിക്കുന്നുള്ളു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

