‘ആര്യ ദയാലുമാര്‍ മുന്നോട്ട് വരട്ടെ. വൈവിധ്യങ്ങള്‍ പൂവണിയട്ടെ’ ; രേവതി സമ്പത്ത് പറയുന്നു

ലോക്ഡൗണ്‍ കാലത്ത് ഒറ്റപ്പെട്ടുപോയ മലയാളികളുടെ ക്വാറന്റീന്‍ മുറികളില്‍ യുക്കലേല എന്ന സംഗീതോപകരണവുമായെത്തി ഏവരുടെയും മനസ്സു കവര്‍ന്ന കലാകാരിയാണ് ആര്യ ദയാല്‍. ക്ലാസിക്കല്‍ മ്യൂസിക്കിനെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് ഏറെ ഹൃദ്യമായാണ് ആര്യ ഗാനങ്ങള്‍ അവതരിപ്പിക്കുക. അതുകൊണ്ടുതന്നെയും ആര്യയുടെ ഗാനങ്ങള്‍ക്ക് ഇന്ത്യയൊട്ടാകെ സ്വീകാര്യത ലഭിച്ചു. അമിതാഭ് ബച്ചന്‍ പോലും ആര്യയുടെ കഴിവിനെ ആഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍, ആര്യയുടെ ഗാനങ്ങളെ വിമര്‍ശിച്ചുകൊണ്ട് ചിലര്‍ രംഗത്തെയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ആര്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ആരോഗ്യപരമായി ആയിരിക്കണമെന്നും അല്ലാതെ താരതമ്യപ്പെടുത്തല്‍ അയി മാറുന്നത് വളരെ മോശപ്പെട്ട ഒന്നാണെന്നും രോവതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ‘കുറെ ശുദ്ധസംഗീതം ടീംസ് ഇറങ്ങിയിട്ടുണ്ട്, അങ്ങനെ ഒരു സംഗീതം ഇവിടില്ല. ബ്രാഹ്മണിക്കല്‍ ചിന്ത മാത്രമാണത്. സംഗീതം ഈ ഭൂമി മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. ‘ രേവതി പറയുന്നു.

എല്ലാതരം പാട്ടുകളും,ഗായകര്‍ക്കുമുള്ള ഇടം തന്നെയാണ് ഇവിടം.ആര്യ ദയാലിനും,അതുപോലെ ആര്യക്കെതിരെ ഇതൊക്കെ എഴുന്നള്ളിക്കുന്നവര്‍ക്കും പാടാനുള്ളൊരിടം തന്നെയാണിതെന്നും രേവതി വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
………………………………….

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ആര്യ ദയാൽ എന്ന ഗായികയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണ്. ഈ സംഗീതം എന്നു പറയുന്നത്,അല്ലെങ്കിൽ ഒരാൾ പാടുന്നു എന്ന് പറയുന്നതിൽ എന്തിനാണ് ഈ കൂട്ടർ അർത്ഥശൂന്യമായ വേലിക്കെട്ടുകൾ തീർത്തുവയ്ക്കുന്നത്.
അന്തമില്ലാതെ ഒഴുകി കിടക്കുന്ന ഒന്നാണ് സംഗീതം. സംഗീതത്തിന് ഒരു ഭാഷയല്ല ഉള്ളത്. പലതരം ഭാഷകൾ ഉണ്ട്, പലതരം ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരുടെ സംഗീതവും വൈവിധ്യങ്ങളാണ്. എന്നാൽ എക്കാലവും ആരൊന്ന് ചുമ്മാ മൂളിയാൽ പോലും യേശുദാസോ, ജയചന്ദ്രനോ, ജാനകിയോ ആയിരിക്കണം അല്ലെങ്കിൽ പാടാൻ പാടില്ല എന്നാണ് വെപ്പ്.

ഇതൊരുമാതിരി സിനിമയിൽ മമ്മൂട്ടി ആണോ മോഹൻലാൽ ആണോ എന്ന ക്ലീഷേ ചോദ്യത്തിന് ഒപ്പം നിൽക്കുന്നതാണ്.
കാലം ഒത്തിരി മുന്നോട്ടാണ്. എത്ര പുതിയ ഗായകരാണ് സോഷ്യൽ മീഡിയ വഴിയും അല്ലാത്ത മീഡിയം വഴിയുമൊക്കെ പാട്ടിന്റെ പലതരം മുഖങ്ങൾ തുറന്ന് കാട്ടിതന്നത്. എത്രമാത്രം ആൾക്കാരെയാണ് അത് സ്വാധീനിക്കുന്നത്. അദൃശ്യമായി ഇരിക്കുന്ന ആളുകൾക്കു പോലും ഇവരുടെ സൃഷ്ടികൾ കേൾക്കുമ്പോൾ ആശ്വാസവും ശക്തിയും മുന്നോട്ട് ഒരു പടിയെടുത്ത് വയ്ക്കാനുള്ള ഉത്തേജനവും അങ്ങനെ പല കാര്യങ്ങളും ചിന്തയ്ക്ക് അതീതമായി നടക്കുന്നുണ്ട്. അല്ലെങ്കിൽ തന്നെ ഒരാളുടെ കഴിവിനെ കീറിമുറിക്കുന്നത് അങ്ങേയറ്റം അവഹേളനമാണ്.

അഭിപ്രായങ്ങളും വിമർശനങ്ങളും ആരോഗ്യപരമായി ആയിരിക്കണം അല്ലാതെ താരതമ്യപ്പെടുത്തൽ അയി മാറുന്നത് വളരെ മോശപ്പെട്ടൊന്നാണ്. പിന്നെ കുറെ ശുദ്ധസംഗീതം ടീംസ് ഇറങ്ങിയിട്ടുണ്ട്, അങ്ങനെ ഒരു സംഗീതം ഇവിടില്ല. ബ്രാഹ്മണിക്കൽ ചിന്ത മാത്രമാണത്. സംഗീതം ഈ ഭൂമി മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒന്നാണ്. ശുദ്ധവും അശുദ്ധം എന്ന വേർതിരിവ് സംഗീതത്തിനില്ല. ഇല്ലാത്തതിൽ വിഭജനം കൊണ്ടുവരുന്നതിലാണല്ലോ എക്കാലവും ഇവറ്റകൾക്ക് താല്പര്യം. മരങ്ങളുടെ ചില്ലകൾ തമ്മിൽ ഉരസിയാൽ അതിൽപോലും സംഗീതം ഉണ്ട്, ഇങ്ങനത്തെ ഹീനവിമർശനങ്ങൾ എഴുന്നള്ളിക്കുന്നവരുടെ തലയിൽ ഒരു കൊട്ടുവെച്ച് തന്നാൽ അതിലും സംഗീതം ഉണ്ട്. ഭൂമി മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഒന്നിനെ എന്തിനാണ് മനുഷ്യന്മാരെ ഇങ്ങനെ ചുരുക്കാൻ നോക്കുന്നത്. എല്ലാതരം പാട്ടുകളും,ഗായകർക്കുമുള്ള ഇടം തന്നെയാണ് ഇവിടം.

ആര്യ ദയാലിനും,അതുപോലെ ആര്യക്കെതിരെ ഇതൊക്കെ എഴുന്നള്ളിക്കുന്നവർക്കും പാടാനുള്ളൊരിടം തന്നെയാണിത്.
ആര്യ ദയാലുമാർ മുന്നോട്ട് ഒത്തിരി വരട്ടെ.
വൈവിധ്യങ്ങൾ പൂവണിയട്ടെ❤️

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News