കേരള പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിലായി അനവധി വേദികളിൽ വച്ച് പൊതുജനങ്ങളോട് സംസാരിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ആ പ്രതീക്ഷയെ യാഥാർത്ഥ്യവൽക്കരിക്കാനുള്ള പ്രതിബദ്ധതയും ഇച്ഛാശക്തിയും ഇടതുപക്ഷത്തിനു മാത്രമേയുള്ളൂ എന്നു ജനങ്ങൾ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പറഞ്ഞു.
കേരള പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിലായി അനവധി വേദികളിൽ വച്ച് പൊതുജനങ്ങളോട് സംസാരിക്കാൻ സാധിച്ചു. ഇടതുപക്ഷത്തോടൊപ്പമാണ് ജനവികാരമെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ യോഗത്തിലേയും പങ്കാളിത്തം.
വലിയ ജനാവലിയാണ് എല്ലായിടത്തും ആവേശപൂർവ്വം എത്തിച്ചേർന്നത്. രാജ്യത്ത് വർഗീയ ഫാസിസം മേൽക്കൈ നേടുന്ന, ജനാധിപത്യത്തെ ചിലർ കച്ചവടമാക്കി മാറ്റുന്ന ഈ കാലത്ത്, സാഹോദര്യത്തിൻ്റേയും സമത്വത്തിൻ്റേയും പുരോഗതിയുടേയും മാനവിക കാഴ്ചപ്പാടുകൾ മുറുകെപ്പിടിക്കുന്ന കേരള സമൂഹം അഭിമാനവും പ്രതീക്ഷയുമാണ്.
ആ പ്രതീക്ഷയെ യാഥാർത്ഥ്യവൽക്കരിക്കാനുള്ള പ്രതിബദ്ധതയും ഇച്ഛാശക്തിയും ഇടതുപക്ഷത്തിനു മാത്രമേയുള്ളൂ എന്നു ജനങ്ങൾ മനസ്സിലാക്കുന്നു. ഇടതുപക്ഷത്തിനു ലഭിക്കുന്ന പിന്തുണയുടെ കാരണം അതാണ്.
ഇത്രയും ദിവസം നടന്ന സംവാദങ്ങളിൽ നിന്നും ലഭിച്ച ആത്മവിശ്വാസവും പ്രതീക്ഷയും കൈമുതലാക്കി ഇന്ന് കൊല്ലം ജില്ലയിലെ ജനങ്ങളെ നേരിൽ കാണുകയാണ്. അവരോടൊപ്പമാണ് എന്ന ഉറപ്പ് നേരിട്ടു നൽകുകയാണ്.
ഒരുമിച്ച് കേരളത്തിനായി എല്ലാവരേയും കൂട്ടി ഇടതുപക്ഷം ഇറങ്ങാൻ പോവുകയാണ്. ഒരു വർഗീയ ശക്തിയ്ക്കും, അവസരവാദ രാഷ്ട്രീയത്തിനും അതിനു തടയിടാൻ സാധിക്കില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here