ക്വാറന്റൈന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപി; വീടിന് പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തി; ഫെയ്‌സ്ബുക്കിലിട്ട ഫോട്ടോ മിനുട്ടുകള്‍ക്കകം മുക്കി

പാലക്കാട്: വാളയാറില്‍ കോണ്‍ഗ്രസ് നടത്തിയ സമര നാടകവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശ പ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ് കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസ് എംപി.

പാസില്ലാതെ എത്തിയ ആളുകളെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങളും ലോക് ഡൗണ്‍ നിബന്ധനകളും ലംഘിച്ചാണ് കോണ്‍ഗ്രസ് എം പിമാരും എം എല്‍ എ മാരും അതിര്‍ത്തിയിലെത്തി പാസില്ലാതെയെത്തിയ ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.

ആള്‍ക്കൂട്ടത്തിനിടയിലുണ്ടായിരുന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ് – 19 സ്ഥിരീകരിച്ചതോടെയാണ് 3 കോണ്‍ഗ്രസ് എം പിമാരും എം എല്‍ എ മാരുമുള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായത്.

നിരീക്ഷണ നിര്‍ദേശം വന്ന് രണ്ടാം ദിവസം ഉച്ചയ്ക്ക് കുഴല്‍മന്ദം പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ നിരീക്ഷണത്തില്‍ കഴിയുന്ന തനിക്ക് ഉച്ചഭക്ഷണമെത്തിച്ച് നല്‍കുന്ന ഫോട്ടോയാണ് രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത്. വീടിന് പുറത്തിറങ്ങി എം പി യും പഞ്ചായത്ത് പ്രസിഡന്റും നില്‍ക്കുന്ന ഫോട്ടോയാണ് ‘ഇന്നത്തെ ഉച്ചഭക്ഷണം കുഴല്‍മന്ദം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശേട്ടന്‍ വക’ എന്ന ക്യാപ്ഷനോടെ ഫേസ് ബുക്കിലിട്ടത്.

മിനിട്ടുകള്‍ക്കകം ഇരുവരുമൊരുമിച്ചുള്ള ഫോട്ടോ രമ്യ ഹരിദാസിന്റെ പേജില്‍ നിന്ന് എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. സെല്‍ഫ് ക്വാറന്റെനില്‍ വീടിനുള്ളിലിരിക്കണമെന്നും
പരമാവധി മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ലെന്നുമാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നത്. ഇക്കാര്യം ലംഘിക്കപ്പെട്ടുവെന്നാണ് ഫോട്ടോയിലൂടെയും ഫേസ് ബുക്ക് പോസ്റ്റ് എഡിറ്റ് ചെയ്തതിലൂടെയും വ്യക്തമാവുന്നത്.

വാളയാറില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളെത്തി വ്യാജ പ്രചാരണങ്ങള്‍ നടത്തി പാസില്ലാതെയെത്തിയ ആളുകളെ സംഘടിപ്പിച്ച് സാമൂഹിക അകലം പാലിക്കാതെ നടത്തിയ പ്രതിഷേധം കാരണം പോലീസുദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരുമുള്‍പ്പെടെ മുന്നൂറിലേറെ പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

രമ്യ ഹരിദാസിന് പുറമെ പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് എംപിമാരായ വി കെ ശ്രീകണ്ഠന്‍, ടി എന്‍ പ്രതാപന്‍, എം എല്‍ എ മാരായ ഷാഫി പറമ്പില്‍, അനില്‍ അക്കര എന്നിവരും നിരീക്ഷണത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News