രാജ്യമാകെ ഓക്സിജന് വലിയ ക്ഷാമം നേരിടുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണൗത് പങ്കുവെച്ച ട്വീറ്റിനു നേരെ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
കൊവിഡ് രണ്ടാം തരംഗത്തെത്തുടർന്ന് രാജ്യത്തെ ജനങ്ങൾ നേരിടുന്ന ദുരിതത്തോട് പരിഹാസ രൂപത്തിൽ പ്രതികരിച്ച നടിയുടെ മനോഭാവത്തെയാണ് സമൂഹ മാധ്യമങ്ങൾ നിശിതമായി വിമർശിച്ചിരിക്കുന്നത്.
ഓക്സിജൻ അപര്യാപ്തത അനുഭവപ്പെടുന്നുണ്ടെങ്കിൽ ചെയ്യേണ്ട കാര്യങ്ങളാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്. മരങ്ങൾ വെച്ചുപിടിപ്പിക്കുകയാണ് ഓക്സിജൻ ക്ഷാമത്തിനുള്ള സ്ഥിരമായ പരിഹാരമെന്നും അതിനു പറ്റുന്നില്ലെങ്കിൽ മരങ്ങൾ മുറിക്കാതിരിക്കണമെന്നും നടി ഉപദേശിക്കുന്നു.
വസ്ത്രങ്ങളെ പുനരുപയോഗം ചെയ്യുവാൻ കഴിയണമെന്നും വേദിക് ഭക്ഷണശീലം പരിശീലിക്കണമെന്നും നടി ട്വീറ്റ് ചെയ്തു. പ്രകൃതിസൗഹൃദമായി ജീവിക്കണമെന്നും . ഇവ സ്ഥിരമായ പരിഹാരമല്ലെങ്കിലും ഇപ്പോഴിത് സഹായിക്കുമെന്നും കങ്കണ ബോധവത്കരിക്കുന്നു . ജയ് ശ്രീറാം എന്ന് കൂടി ചേർത്ത് വച്ചാണ് കങ്കണ ട്വീറ്റ് അവസാനിപ്പിക്കുന്നത്.
ആളുകൾ മരിക്കുന്നതിന് കാരണം അമിത ജനസംഖ്യ കൊണ്ടാണെന്നും കൊറോണ വൈറസിനെക്കുറിച്ച് ആശങ്കയിൽ വിഷാദം അനുഭവിക്കുന്ന ആളുകളെ വിഡ്ഢികൾ എന്നുമാണ് കങ്കണ വിശേഷിപ്പിച്ചത്.
ഇതിനെതിരെയാണ് രൂക്ഷമായ വിമർശനങ്ങൾ ഉയർത്തി ഒട്ടേറെ പേർ രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾ പ്രാണവായുവിനായി കേഴുമ്പോഴുള്ള കങ്കണയുടെ അഭിപ്രായപ്രകടനം മണ്ടത്തരവും രോഗികളെ അവഹേളിക്കുന്നതിന് തുല്യവുമാണെന്ന് ഒട്ടേറെ പേർ ട്വീറ്റിനോട് പ്രതികരിച്ചു.
ഐ.സി.യു. വിൽ ഓക്സിജനായി ഡോക്ടർമാർ മരംനട്ടുപിടിപ്പിക്കണോ എന്നും കങ്കണയുടെത് തലച്ചോറില്ലാത്ത നിർദേശമാണെന്നും ചിലർ പൊട്ടിത്തെറിച്ചു.
കൈരളി ന്യൂസ് വാര്‍ത്തകള്‍ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ് കൈരളി ന്യൂസ് വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here